---
title: "ഭക്ഷണപാത്രത്തിലും രാഷ്ട്രീയം...!  സ്കൂളിൽ ഉച്ചഭക്ഷണത്തിന്  ബീഫ് കൊണ്ടുവന്നെന്ന വിവാദം; അസമിൽ അഞ്ച് മുസ്‍ലിം വിദ്യാർഥികളെ പുറത്താക്കാൻ നീക്കം, വിദ്യാർത്ഥി കസ്റ്റഡിയിൽ, അമ്മ അറസ്റ്റിൽ"
english_title: "Controversy over bringing beef for school lunch; Student in custody, mother arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364898/controversy-over-bringing-beef-for-school-lunch-student-in-custody-mother-arrested"
published_at: "2026-06-09T14:15:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d2e302281_BEEF.jpg"
keywords: ["Controversy", "Beef", "School", "Student", "custody"]
---

# ഭക്ഷണപാത്രത്തിലും രാഷ്ട്രീയം...!  സ്കൂളിൽ ഉച്ചഭക്ഷണത്തിന്  ബീഫ് കൊണ്ടുവന്നെന്ന വിവാദം; അസമിൽ അഞ്ച് മുസ്‍ലിം വിദ്യാർഥികളെ പുറത്താക്കാൻ നീക്കം, വിദ്യാർത്ഥി കസ്റ്റഡിയിൽ, അമ്മ അറസ്റ്റിൽ

> **Lead Summary:** **ഗുവാഹത്തി: ** സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നെന്ന വിവാദത്തിൽ അഞ്ച് മുസ്‍ലിം വിദ്യാർഥികളെ പുറത്താക്കാൻ നീക്കം. സംഭവത്തിൽ ഇതിനകം പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയും അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസമിലെ ഗോൾപാറ ജില്ലയിലാണ് സംഭവം .

## Article Content

**ഗുവാഹത്തി: ** സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ ഉച്ചഭക്ഷണത്തിന് ബീഫ് കൊണ്ടുവന്നെന്ന വിവാദത്തിൽ അഞ്ച് മുസ്‍ലിം വിദ്യാർഥികളെ പുറത്താക്കാൻ നീക്കം. സംഭവത്തിൽ ഇതിനകം പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ കസ്റ്റഡിയിലെടുക്കുകയും അമ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അസമിലെ ഗോൾപാറ ജില്ലയിലാണ് സംഭവം .

രണ്ട് വിദ്യാർഥികളുടെ മാതാപിതാക്കൾ നൽകിയ പരാതിയെത്തുടർന്ന് മതവിശ്വാസത്തെ വ്രണപ്പെടുത്തൽ വകുപ്പുകൾ പ്രകാരം ഇരുവർക്കുമെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ജൂൺ അഞ്ചിന് അഞ്ച് മുസ്‍ലിം വിദ്യാർഥികൾ ടിഫിൻ ബോക്സിൽ കൊണ്ടുവന്ന ബീഫ് രണ്ട് ഹിന്ദു സഹപാഠികളുമായി പങ്കിടാൻ ശ്രമിച്ചതായി സ്കൂൾ അധികൃതർ ആരോപിച്ചു.

ഇത് അധ്യാപകരെ അറിയിച്ചിരുന്നുവെന്നും വിവാദമാവാതിരിക്കാൻ സ്കൂളിൽ വെച്ചുതന്നെ പ്രശ്നം പരിഹരിക്കാനും അവർ ശ്രമിച്ചുവെന്നും റിപ്പോർട്ടുണ്ട്. വിദ്യാർഥികളുടെ രക്ഷിതാക്കൾ ഇത് സ്കൂളിനു പുറത്ത് ചർച്ചയാക്കി. തുടർന്ന് പ്രാദേശിക സംഘടനകളും സമുദായ സംഘടനകളും പ്രശ്നത്തിൽ ഇടപെടുകയും പ്രശ്നം വഷളാവുകയും ചെയ്തു.

അഞ്ച് വിദ്യാർഥികളെ പുറത്താക്കാനുള്ള നിർദേശത്തിൽ അന്തിമ തീരുമാനം എടുക്കുന്നതിനായി ചൊവ്വാഴ്ച യോഗം ചേരുമെന്ന് സ്കൂൾ മാനേജ്മെന്റ് ഡെവലപ്മെന്റ് കമ്മിറ്റി (എസ്.എം.ഡി.സി) പ്രസിഡന്റ് സുബ്രത ദാസ് പറഞ്ഞു. സ്കൂൾ അധികൃതരും എസ്.എം.ഡി.സി അംഗങ്ങളും പ്രാദേശിക സംഘടനകളും പങ്കെടുത്ത യോഗത്തിൽ പുറത്താക്കലിന് അനുകൂലമായ അഭിപ്രായമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.

അന്വേഷണത്തിന്റെ ഭാഗമായി മറ്റ് നാല് വിദ്യാർഥികളെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഓൾ അസം സ്റ്റുഡന്റ്സ് യൂണിയൻ നേതാവ് മനിദുൽ ഇസ്‍ലാം ആരോപണങ്ങൾ നിഷേധിച്ചു. രണ്ട് സഹപാഠികൾ അടുത്ത് വന്ന് എന്താണ് കഴിക്കുന്നതെന്ന് ചോദിച്ചപ്പോൾ ആൺകുട്ടികൾ ഭക്ഷണം പങ്കിടുകയാണ് ചെയ്തതെന്ന് തന്നോട് പറഞ്ഞതായും തുടർന്ന് പ്രശ്നം വലിയ വിവാദത്തിലേക്ക് നീങ്ങിയതായും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. സ്കൂളിൽ ഭക്ഷണം കൊണ്ടുവരുന്നതിന് കർശനമായ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. സ്കൂൾ വിദ്യാർഥികളോട് ഉച്ചഭക്ഷണ ബോക്സുകളിൽ സസ്യാഹാരം മാത്രം കൊണ്ടുവരാൻ നിർദേശിച്ചതായും റിപ്പോർട്ടുണ്ട്.

എന്നാൽ വിദ്യാർഥികളെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ മുസ്‍ലിം സംഘടനകൾ രംഗത്തെത്തി. അതേ സമയം ശ്രീഭൂമി ജില്ലയിലെ രണ്ട് മുസ്‍ലിം സഹോദരങ്ങളെ, കന്നുകാലികളെ തിരയുന്നതിനിടെ കന്നുകാലികളെ മോഷ്ടിച്ചുവെന്നാരോപിച്ച് ജനക്കൂട്ടം ആക്രമിച്ചതായും ആരോപണമുണ്ട്. അമീറുദ്ദീനും ഇസ്‍ലാമുദ്ദീനും ആണ് ആക്രമിക്കപ്പെട്ടത്. അസമിൽ പൊതുസ്ഥലങ്ങളിൽ ബീഫ് കഴിക്കുന്നതിന് 2024 ഡിസംബറിൽ നിരോധനം ഏർപ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364898/controversy-over-bringing-beef-for-school-lunch-student-in-custody-mother-arrested)