#latest news #Loco pilot #windshield broken #train
ഹൈദരാബാദ്: ( www.truevisionnews.com ) ഓടുന്ന ട്രെയിനിന്റെ എഞ്ചിനുള്ളിൽ ചോര തളം കെട്ടി നിൽക്കുന്ന ഒരു ഭീകര വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലൂടെ കടന്നുപോവുകയായിരുന്ന ഡൽഹി - ചെന്നൈ ഗ്രാൻഡ് ട്രങ്ക് (GT) എക്സ്പ്രസിന്റെ എഞ്ചിനുള്ളിൽ നിന്നുള്ളതായിരുന്നു ആ നടുക്കുന്ന ദൃശ്യം. കഴിഞ്ഞ വ്യാഴാഴ്ച ട്രെയിനിന് നേരെയുണ്ടായ ക്രൂരമായ കല്ലേറാണ് ഈ ചോരക്കളിക്ക് കാരണമായത്.
അജ്ഞാതർ വലിച്ചെറിഞ്ഞ കല്ലും ഭാരമേറിയ വസ്തുക്കളും പതിച്ച് ട്രെയിൻ എഞ്ചിന്റെ മുന്നിലെ വിൻഡ്ഷീൽഡ് ഗ്ലാസ് പൂർണ്ണമായി തകർന്നു. ഉള്ളിലേക്ക് തെറിച്ചുവീണ കല്ല് കൊണ്ട് സീനിയർ ലോക്കോ പൈലറ്റ് എം. ജയറാമിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തിന്റെ മുറിവിൽ നിന്നും അതിശക്തമായി ഒഴുക്കിയ രക്തമാണ് എഞ്ചിൻ റൂമിലാകെ പരന്നൊഴുകി തളം കെട്ടി നിന്നത്.
അപ്രതീക്ഷിത ആക്രമണത്തിൽ കടുത്ത വേദനയുണ്ടായിട്ടും, ആയിരക്കണക്കിന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി ലോക്കോമോട്ടീവ് ജീവനക്കാർ ട്രെയിൻ നിർത്തിയില്ല. ചോരയൊലിപ്പിച്ചു കൊണ്ടുതന്നെ ജയറാമും സഹപ്രവർത്തകനും ട്രെയിൻ മുന്നോട്ട് ഓടിച്ചു. ഒടുവിൽ തൊട്ടടുത്ത ഉലവപാടു സ്റ്റേഷനിൽ ട്രെയിൻ നിർത്തിയ ശേഷമാണ് ജയറാമിന് അടിയന്തര വൈദ്യസഹായം നൽകിയത്.
പ്രാഥമിക ചികിത്സയ്ക്ക് ശേഷം ജയറാമിനെ വിദഗ്ദ്ധ ചികിത്സയ്ക്കായി വിജയവാഡയിലെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
സംഭവത്തിൽ റെയിൽവേ ഉദ്യോഗസ്ഥരും ലോക്കൽ പോലീസും സംയുക്തമായി വൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികൾക്കായി പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. ഓടുന്ന ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന പ്രവണത രാജ്യത്ത് അടുത്ത കാലത്തായി വർധിച്ചുവരികയാണ്. യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും ജീവന് ഭീഷണിയാകുന്ന ഇത്തരം സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Content Highlight: Loco pilot bathed in blood inside train engine, windshield broken, train sped away
#latest news #Loco pilot #windshield broken #train



























.jpeg)








