#latest news #Vellappally #Ministers cancel programs #Ramesh Chennithala
ആലപ്പുഴ: www.truevisionnews.com ) എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം പങ്കെടുക്കേണ്ടിയിരുന്ന പൊതുപരിപാടി അവസാന നിമിഷം ഒഴിവാക്കി മന്ത്രിമാരായ രമേശ് ചെന്നിത്തലയും എം. ലിജുവും. വിശാല കെ.പി.സി.സി (KPCC) യോഗം നടക്കുന്നതിനാൽ എത്താൻ താമസിക്കുമെന്നാണ് ഇവർ സംഘാടകരെ അറിയിച്ചത്. മന്ത്രിമാർ അസൗകര്യം വ്യക്തമാക്കിയതോടെ സംഘാടകർ പരിപാടി തന്നെ തൽക്കാലത്തേക്ക് മാറ്റിവെച്ചു. പുതുക്കിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ, പരിപാടിയിൽ പങ്കെടുക്കുമെന്ന് ഇന്ന് രാവിലെ പോലും നേതാക്കൾ തങ്ങളെ അറിയിച്ചിരുന്നുവെന്നാണ് സംഘാടകർ പറയുന്നത്. ഇതിനായി വൈകിട്ട് നാല് മണക്കുള്ള വന്ദേ ഭാരത് എക്സ്പ്രസിൽ ഇരുവരും ആലപ്പുഴയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തിരുന്നു.
ആലപ്പുഴ പഴവീട് കൃഷ്ണ കൺവെൻഷൻ സെന്ററിൽ ഇന്ന് വൈകീട്ട് നാല് മണിക്കായിരുന്നു പരിപാടി നിശ്ചയിച്ചിരുന്നത്. കേരള കൗമുദി വാർഷികാഘോഷവും ആലപ്പുഴ ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളെ ആദരിക്കലുമായിരുന്നു ചടങ്ങ്. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, എം.എൽ.എമാരായ ജി. സുധാകരൻ, പി. പ്രസാദ്, സജി ചെറിയാൻ, എം.എസ്. അരുൺ കുമാർ, എ.ഡി. തോമസ്, റെജി തോമസ് എന്നിവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നു. ഇതിൽ തനിക്ക് എത്താൻ കഴിയില്ലെന്ന് സജി ചെറിയാൻ നേരത്തെ തന്നെ അറിയിച്ചിരുന്നു.
പിന്മാറ്റത്തിന് പിന്നിൽ 'ബിന്ദു കൃഷ്ണ' വിവാദമോ?
മന്ത്രിയായതിന് തൊട്ടുപിന്നാലെ വെള്ളാപ്പള്ളി നടേശനെ കണ്ട് അനുഗ്രഹം വാങ്ങിയ മന്ത്രി ബിന്ദു കൃഷ്ണയുടെ നടപടി കോൺഗ്രസിനുള്ളിലും സൈബർ ഇടങ്ങളിലും വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. വെള്ളാപ്പള്ളിയുടെ മുന്നിൽ ബിന്ദു കൃഷ്ണ കൈകൂപ്പി നിൽക്കുന്നതും അദ്ദേഹം തലയിൽ കൈവെച്ച് അനുഗ്രഹിക്കുന്നതുമായ ചിത്രം വെള്ളാപ്പള്ളി തന്നെ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളിയെ കൂടെനിർത്തിയതിനെതിരെയാണ് ജനങ്ങൾ വിധി എഴുതിയതെന്നും അത് ബിന്ദു കൃഷ്ണ മറക്കരുതെന്നുമായിരുന്നു ഉയർന്ന പ്രധാന വിമർശനം. ഈ വിവാദങ്ങൾ പുകയുന്നതിനിടയിലാണ് വെള്ളാപ്പള്ളി പങ്കെടുക്കുന്ന വേദിയിൽ നിന്നും കോൺഗ്രസിന്റെ പ്രമുഖ മന്ത്രിമാരായ ചെന്നിത്തലയും ലിജുവും അവസാന നിമിഷം പിന്മാറിയതെന്നത് ശ്രദ്ധേയമാണ്.
Content Highlight: Ministers cancel event with Vellappally; express inconvenience
#latest news #Vellappally #Ministers cancel programs #Ramesh Chennithala




































