ഝാന്‍സി: (https://truevisionnews.com/) യുപിയിലെ ക്ഷേത്രത്തില്‍ ബിജെപി വനിതാ നേതാവും പൂജാരിയുടെ ഭാര്യയും തമ്മിൽ ഏറ്റുമുട്ടി. യുപിയിലെ ഝാൻസി ശ്രീ ഝർനാ പതി ധാം ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്ര നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കമാണ് ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷയും പൂജാരിയുടെ ഭാര്യയുമായുള്ള തമ്മില്‍തല്ലില്‍ കലാശിച്ചത് .
ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ക്ഷേത്രത്തിനുള്ളില്‍ ഇരുവരും പരസ്പരം മുടിക്ക് കുത്തിപ്പിടിക്കുന്നതും ശാരീരികമായി ഉപദ്രവിക്കുന്നതും വീഡിയോയില്‍ കാണാം. സിറ്റി കോഡ്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ചയാണ് സംഭവം. ബിജെപി മഹിളാ മോര്‍ച്ച നോതാവായ കവിത ശര്‍മയാണ് ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷ.
സംഭവ ദിവസം ക്ഷേത്രത്തില്‍ ശിവപുരാണം വായിക്കുകയായിരുന്നു കവിത ശര്‍മ. ഈ സമയമാണ് ക്ഷേത്ര പൂജാരി ബല്‍വീര്‍ റാവത്തിന്റെ ഭാര്യ പൂനം റാവത്ത് കുടുംബാംഗങ്ങളുമായി അവിടേയ്ക്ക് എത്തിയത്. പിന്നാലെ തന്നെ ചുടുകട്ടയുമായി പൂനം തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് കവിത ആരോപിക്കുന്നു.
സംഭവത്തിന് ദൃക്‌സാക്ഷിയായ മമത ചൗരസ്യയാണ് ചുടുകട്ട കൊണ്ടുള്ള ആക്രമണത്തില്‍ നിന്നും കവിതയെ രക്ഷിച്ചത്. ഇതേ ചുടുകട്ട ഭണ്ഡാരത്തിലിടിച്ച് കേടുപാടുകള്‍ ഉണ്ടാകുകയും ചെയ്തു. സംഘര്‍ഷത്തിനിടയില്‍ ബക്കറ്റ് ഉപയോഗിച്ചും ആക്രമണം നടന്നു. ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പൂജാരി ബല്‍വീര്‍ അതിക്രമം തടയാതെ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയാണ് ചെയ്തതെന്ന് കവിത ആരോപിച്ചു.
ക്ഷേത്രത്തിന്റെ ഭരണം, ആസ്തി, സംഭാവനകള്‍ എന്നിവയുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി തര്‍ക്കം നിലനിന്നിരുന്നു. ക്ഷേത്ര ട്രസ്റ്റ് പുതിയ ഭണ്ഡാരപ്പെട്ടി സ്ഥാപിച്ചതോടെയാണ് പ്രശ്‌നം വീണ്ടും വഷളായത്. ക്ഷേത്രത്തിലെ സംഭാവനകളില്‍ പൂജാരിയും കുടുംബവും അവകാശം ഉന്നയിക്കുകയാണെന്ന് കവിത ആരോപിക്കുന്നു.
ക്ഷേത്രത്തിലെത്തിയ ഭക്തരും സംഭവത്തെ തുടര്‍ന്ന് ആശങ്കയിലായി. ഹെല്‍പ്പ്‌ലൈന്‍ സേവനത്തിലേക്ക് ലഭിച്ച എമര്‍ജന്‍സി കോളിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പൂജാരിക്കും ഭാര്യയ്ക്കുമെതിരെ കവിത ശര്‍മ പരാതി നല്‍കി. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Content Highlight: BJP leader and priest's wife fight over temple administration, pulling each other's hair




































