---
title: "സൈറ്റ് വീണ്ടും തകരാറിൽ; പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനാകാതെ വിദ്യാർഥികളെ വലച്ച് സിബിഎസ്ഇ"
english_title: "CBSE is harassing students by not being able to apply for revaluation"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363132/cbse-is-harassing-students-by-not-being-able-to-apply-for-revaluation"
published_at: "2026-06-01T13:26:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1d3bd91d28f_CBSE_SITE.jpg"
keywords: ["Latest News", "CBSE Revaluation", "CBSE Website Down", "CBSE Data Leak"]
---

# സൈറ്റ് വീണ്ടും തകരാറിൽ; പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനാകാതെ വിദ്യാർഥികളെ വലച്ച് സിബിഎസ്ഇ

> **Lead Summary:** ന്യൂഡൽഹി: വിദ്യാർഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് തകരാറിലായതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ, പുനർമൂല്യനിർണയ പ്രക്രിയയിലും വെബ്‌സൈറ്റ് പ്രവർത്തനത്തിലും ക്രമക്കേടുകൾ നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പരീക്ഷ എഴുതിയ 17 ലക്ഷം വിദ്യാർഥികളിൽ നാല് ലക്ഷത്തോളം പേരാണ് നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

## Article Content

ന്യൂഡൽഹി: വിദ്യാർഥികളെ വീണ്ടും വലച്ച് സിബിഎസ്ഇ. പുനർമൂല്യനിർണയത്തിന് അപേക്ഷ നൽകാനുള്ള ഔദ്യോഗിക വെബ്‌സൈറ്റ് തകരാറിലായതാണ് വിദ്യാർഥികൾക്ക് തിരിച്ചടിയാകുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ, പുനർമൂല്യനിർണയ പ്രക്രിയയിലും വെബ്‌സൈറ്റ് പ്രവർത്തനത്തിലും ക്രമക്കേടുകൾ നടക്കുന്നതായി വ്യാപക പരാതി ഉയർന്നിരുന്നു. പരീക്ഷ എഴുതിയ 17 ലക്ഷം വിദ്യാർഥികളിൽ നാല് ലക്ഷത്തോളം പേരാണ് നിലവിൽ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്

പോർട്ടലിലെ സാങ്കേതിക തകരാറുകൾ മൂലം അപേക്ഷിക്കാൻ കഴിയുന്നില്ലെന്നും അമിത ഫീസ് ഈടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി നിവധി വിദ്യാർഥികൾ ആണ് രം​ഗത്ത് വന്നത്. പിന്നാലെ പ്രശ്നം പരിഹരിച്ചുവെന്നും സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണയവുമായി ബന്ധപ്പെട്ട അപേക്ഷകൾ ഇന്ന് മുതൽ നൽകാമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ സിബിഎസ്ഇയുടെ വാക്ക് വെറും വാക്കായി മാറി. വെബ്സൈറ്റ് ഇതുവരെയും പ്രവർത്തനക്ഷമമായില്ല.

സിബിഎസ്ഇയിൽ വൻ സുരക്ഷാ വീഴ്ചയുണ്ടായെന്നും നേരത്തെ ആരോപണമുണ്ട്. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിലെ ​ഗുരുതര വീഴ്ച പത്തൊൻപതുകാരനായ സോഫ്‌റ്റ്‌വെയർ എഞ്ചിനീയർ നിസർഗ എക്‌സിലൂടെ പുറത്ത് വിട്ടിരുന്നു. സിബിഎസ്‌ഇ സൂക്ഷിച്ചുവെച്ച ഉത്തരക്കടലാസുകൾ ആർക്കും കാണാൻ കഴിയുന്ന വിധത്തിലാണെന്നതായിരുന്നു വെളിപ്പെടുത്തൽ. ആമസോൺ കമ്പനിയുടെ ക്ല‍ൗഡ്‌ സ്‌റ്റോറേജ്‌ സേവനമായ എഡബ്ല്യുഎസ്‌ ബക്കറ്റ്‌ വഴിയാണ്‌ സിബിഎസ്‌ഇ ഉത്തരക്കടലാസുകൾ സൂക്ഷിച്ചിരിക്കുന്നത്‌. ഇതിന് പാസ്‌വേഡ് നൽകിയിട്ടില്ല. ഇന്റർനെറ്റ്‌ കണക്ഷനുള്ള ആർക്കും ഉത്തരക്കടലാസുകൾ പരിശോധിക്കാൻ സാധിക്കുമെന്നും നിസർഗ പറഞ്ഞു.

കൂടാതെ ഉത്തരക്കടലാസുകളുടെ ചിത്രങ്ങളും നിസർ​ഗ പുറത്ത് വിട്ടിരുന്നു. പിന്നാലെ തങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള വീഴ്ച സമ്മതിച്ച് സിബിഎസ്ഇ യും രം​ഗത്ത് വന്നു. നേരത്തെ സിബിഎസ്ഇ മൂല്യനിർണയത്തിലെ അപാകതകൾ തുറന്നുകാണിക്കുന്ന വിദ്യാർഥികൾക്കെതിരെ സംഘപരിവാർ വ്യാപകമായി വിദ്വേഷ പ്രചരണം നടത്തി വന്നിരുന്നു. വിദ്യാർഥികളെ പാകിസ്ഥാനികളാക്കിയായിരുന്നു ചിത്രീകരണം. ഇതിനിടയിലാണ് സിബിഎസ്ഇയുടെ വെബ്സൈറ്റിൽ വീണ്ടും തകരാർ റിപ്പോർട് ചെയ്തിരിക്കുന്നത്. നേരത്തെ വിദ്യാർഥികളിൽ പലരുടെയും ഉത്തരക്ക‌ടലാസുകൾ കാണാനില്ലെന്ന പരാതിയും വ്യാപകമായിരുന്നു. സിബിഎസ്ഇയുടെ ​ഗുരുതര സുരക്ഷാ വീഴ്ചയിൽ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് തുലാസിൽ നിൽക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363132/cbse-is-harassing-students-by-not-being-able-to-apply-for-revaluation)