(https://truevisionnews.com/) പശ്ചിമ ബംഗാളിലെ വടക്കൻ 24 പർഗാനാസ് ജില്ലയിലുള്ള ബദൂരിയയിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെ ചണപ്പാടത്തുനിന്നും സമീപത്തെ കമ്പ്യൂട്ടർ പരിശീലന കേന്ദ്രത്തിൽ നിന്നുമായി കോടിക്കണക്കിന് രൂപയും സ്വർണവും പൊലീസ് കണ്ടെടുത്തു.
ബദൂരിയ മുനിസിപ്പാലിറ്റി ചെയർമാനായ ദീപങ്കർ ഭട്ടാചാര്യയുടെ വീട്ടുപറമ്പിൽ നടത്തിയ വൻ പരിശോധനയിലാണ് ചാക്കുകളിലും ട്രോളി ബാഗുകളിലുമായി ഒളിപ്പിച്ച നിലയിൽ പണം കണ്ടെത്തിയത്. നിലവിൽ 2.24 കോടി രൂപയോളം എണ്ണിക്കഴിഞ്ഞതായും പിടിച്ചെടുത്ത തുക മൂന്ന് കോടി കടക്കാൻ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ടി.എം.സി നേതാവ് ദീപങ്കർ ഭട്ടാചാര്യയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മേയ് 24-ന് രാത്രി ബദൂരിയയിലെ തൃണമൂൽ പാർട്ടി ഓഫീസിൽ നിന്നും ചില വാഹനങ്ങളിൽ സാധനങ്ങൾ കടത്തുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് പാർട്ടി ഓഫീസിലും ദീപങ്കറിന്റെ ഫാം ഹൗസിലും റെയ്ഡ് നടത്തി.
സർക്കാർ ദുരിതാശ്വാസ വിതരണത്തിനായി എത്തിച്ച അയ്യായിരത്തോളം ടാർപോളിൻ ഷീറ്റുകളും, 80 ലക്ഷം രൂപയും ഫാം ഹൗസിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. പാർട്ടി ഓഫീസിന് പുറത്ത് ഭാഗികമായി കത്തിയ നിലയിൽ ചില രേഖകളും കണ്ടെത്തുകയുണ്ടായി.
Content Highlight: content highlights:- Black money worth Rs 2.24 crore found in TMC leader's farmhouse




































