---
title: "മകൻ ഉമ്മയുടെ അടുത്തെത്തി, ഇനി ആ കണ്ണ് നിറയില്ല ....:  'എല്ലാ ലോക മലയാളികൾക്കും എന്റെ നന്ദി';  20 വർഷത്തിനിശേഷം അബ്ദുൽ റഹീം സ്വന്തം വീട്ടിലെത്തി"
english_title: "content highlights:-  Abdul Rahim returns home after 20 years"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362247/content-highlights-abdul-rahim-returns-home-after-20-years"
published_at: "2026-05-28T09:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17c9306919e_RAHIM.jpg"
keywords: ["Abdul Rahim", "Kozhikkode"]
---

# മകൻ ഉമ്മയുടെ അടുത്തെത്തി, ഇനി ആ കണ്ണ് നിറയില്ല ....:  'എല്ലാ ലോക മലയാളികൾക്കും എന്റെ നന്ദി';  20 വർഷത്തിനിശേഷം അബ്ദുൽ റഹീം സ്വന്തം വീട്ടിലെത്തി

> **Lead Summary:** 20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം സ്വന്തം മണ്ണിൽ തിരിച്ചെത്തി വീട്ടുകാരെ കണ്ടു. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ റഹീം ഫറോക്കിലെ ജനനിബിഡമായ തന്റെ വീട്ടിലെത്തി പ്രിയപ്പെട്ട ഉമ്മയെയും കൂടപ്പിറപ്പുകളെയും കൺനിറയെ കണ്ടതോടെ കണ്ടുനിന്നവർക്കും അത് വികാരനിർഭരമായ നിമിഷമായി മാറി.

## Article Content

20 വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീം സ്വന്തം മണ്ണിൽ തിരിച്ചെത്തി വീട്ടുകാരെ കണ്ടു. ഇന്ന് രാവിലെ 7.35-ഓടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ റഹീം ഫറോക്കിലെ ജനനിബിഡമായ തന്റെ വീട്ടിലെത്തി പ്രിയപ്പെട്ട ഉമ്മയെയും കൂടപ്പിറപ്പുകളെയും കൺനിറയെ കണ്ടതോടെ കണ്ടുനിന്നവർക്കും അത് വികാരനിർഭരമായ നിമിഷമായി മാറി.

നിറകണ്ണുകളോടെ റഹീമിൻ്റെ ഉമ്മ മകനെ ചേർത്തുപിടിച്ചു. ഉമ്മയെ ചേർത്തുപിടിച്ച് റഹീം പൊട്ടിക്കരഞ്ഞു. ബന്ധുക്കളിൽ പലരും റഹീമിനെ ആദ്യമായിട്ടായിരുന്നു കാണുന്നത്. അവർക്ക്പോലും ആ നിമിഷം കണ്ണീരോടെയല്ലാതെ മറികടക്കാൻ ആയില്ല.

ആയിരക്കണക്കിന് ജനങ്ങളും ജനപ്രതിനിധികളും ചേർന്നാണ് കരിപ്പൂരിൽ റഹീമിന് വൻ സ്വീകരണം ഒരുക്കിയത്. എല്ലാ ലോക മലയാളികൾക്കും നിറ കണ്ണുകളോടെ അബ്ദുൽ റഹീം നന്ദി പറഞ്ഞു . 

വലിയ പെരുന്നാളിന് റഹീം നാട്ടിലെത്തുമെന്ന് കുടുംബം പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് റഹീമിന്റെ മോചന ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷൻ നടപടികൾ വേഗത്തിൽ പൂ‍ർത്തിയായതോടെയാണ് റഹീമിന് പെരുന്നാൾ ദിനം തന്നെ നാട്ടിലെത്താൻ സാധിച്ചത്. സൗദിബാലന്റെ മരണത്തിൽ ശിക്ഷിക്കപ്പെട്ട റഹീം 2006 മുതൽ ജയിലിലാണ്.

അബ്ദുൽ റഹീമിന്‍റെ 20 വർഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് ദിയാധനം നൽകി വധശിക്ഷ ഒഴിവാക്കിയിരുന്നു. മറ്റ് വകുപ്പുകളിൽ 20 വർഷം തടവ് ശിക്ഷ ആയിരുന്നു വിധി. അതാണ് കഴിഞ്ഞ ദിവസം അവസാനിച്ചത്.

2006ലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്‍റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012 ലാണ് വധശിക്ഷ വിധിച്ചത്. പിന്നീട് ഒന്നര കോടി സൗദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കിയതിന്റെ പശ്ചാത്തലത്തില്‍ കോടതി അബ്ദുൽ റഹീമിന്‍റെ വധശിക്ഷ ഒഴിവാക്കിയിരുന്നു. മലയാളികൾ ഒരുമിച്ചാണ് 34 കോടി രൂപ ദിയാധനം സ്വരൂപിച്ചത്.

2006 ഡിസംബര്‍ 24-നാണ് സൗദി ബാലന്‍ അനസ് അല്‍ ശഹ്രി കൊല്ലപ്പെട്ട കേസില്‍ റഹീം ജയിലിലാകുന്നത്. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു. ഷോപ്പിങിനായി പുറത്തുപോകുമ്പോള്‍ ട്രാഫിക് സിഗ്നല്‍ കട്ട് ചെയ്യാന്‍ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുല്‍ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി.

ഇത് തടയാന്‍ ശ്രമിച്ചപ്പോള്‍ അബദ്ധത്തില്‍ കൈ കഴുത്തിലെ ഉപകരണത്തില്‍ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. വധശിക്ഷയായിരുന്നു കോടതി റഹീമിന് വിധിച്ചത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362247/content-highlights-abdul-rahim-returns-home-after-20-years)