#Latest News #PERAMBRA #SUICIDE #KOZHIKODE #Sona Death #Perambra Car Fire
കോഴിക്കോട്: ( www.truevisionnews.com ) പേരാമ്പ്ര ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ആറ് മാസം ഗർഭിണിയായിരുന്ന സോന മരിച്ച സംഭവത്തിൽ ഭർത്താവ് രജിൻലാലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം.
സോനയുടേത് ആത്മഹത്യയല്ലെന്നും അപകടത്തിന്റെ മറവിൽ രജിൻലാൽ ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്നും കുടുംബം ആരോപിക്കുന്നു.
രജിൻലാലിന് വിവാഹേതര ബന്ധങ്ങൾ ഉണ്ടായിരുന്നുവെന്നും ഇത് സോന ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിലുള്ള കുടുംബവഴക്ക് അതിരൂക്ഷമായെന്നുമാണ് ബന്ധുക്കൾ വ്യക്തമാക്കുന്നത്.
സോന ഗർഭം ധരിച്ച കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് വരെ രജിൻലാൽ ആവശ്യപ്പെട്ട് പീഡിപ്പിച്ചിരുന്നുവെന്ന് സോനയുടെ ബന്ധുവായ എ.കെ. സത്യൻ വെളിപ്പെടുത്തി.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. കാർ ഓടിക്കൊണ്ടിരിക്കെ പെട്ടെന്ന് തീപിടിക്കുകയായിരുന്നുവെന്നാണ് നിലവിൽ പോലീസ് രേഖപ്പെടുത്തിയിട്ടുള്ളത്.
സംഭവസമയത്ത് ഭർത്താവുമായി കാറിനുള്ളിൽ വെച്ച് കടുത്ത തർക്കമുണ്ടായതിനെ തുടർന്ന് രജിൻലാലിനൊപ്പം മുൻസീറ്റിൽ ഇരിക്കാൻ സോന തയ്യാറായിരുന്നില്ല. തുടർന്ന് യുവതി കാറിന്റെ പിൻസീറ്റിലാണ് ഇരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു.
അപകടമുണ്ടായ ഉടൻ രജിൻലാൽ കാറിൽ നിന്ന് പുറത്തേക്ക് ചാടുകയും സമീപത്തെ ജലാശയത്തിലേക്ക് ചാടി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു.
നാട്ടുകാർ ഓടിക്കൂടി രജിൻലാലിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിന്റെ പിൻസീറ്റിൽ സോന കുടുങ്ങിക്കിടക്കുന്ന വിവരം അറിയുന്നത്. അപ്പോഴേക്കും സോനയ്ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കേസ് ആത്മഹത്യയോ അതോ ആസൂത്രിതമായ കൊലപാതകമോ എന്ന് ഉറപ്പിക്കാൻ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയോടെയാണ് പോലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്.
കാറിന് തീപിടിക്കാൻ കാരണം ഷോർട്ട് സർക്യൂട്ടോ എഞ്ചിൻ ചോർച്ചയോ പോലുള്ള സാങ്കേതിക തകരാറുകളല്ലെന്ന് മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗ്ദ്ധരും നടത്തിയ സംയുക്ത പരിശോധനയിൽ സ്ഥിരീകരിച്ചു.
കാറിന്റെ പാസഞ്ചർ കാബിനിലും സോനയുടെ ശരീര അവശിഷ്ടങ്ങളിലും പെട്രോളിന്റെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. സോന ഇരുന്ന പിൻഭാഗത്തു നിന്നാണ് തീ പടർന്നത് എന്നതും അവിടെ നിന്നും പെട്രോൾ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കാനിസ്റ്ററിന്റെ മൂടി കണ്ടെടുത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു.
അതേസമയം, ദുരന്തം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സോന തന്റെ കസിനൊപ്പം ഷോപ്പിങ്ങിന് പോയ സമയത്ത് ഒരു പെട്രോൾ പമ്പിൽ കയറി കാനിസ്റ്ററിൽ രഹസ്യമായി ഇന്ധനം വാങ്ങുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ഇത് കേസ് ആത്മഹത്യയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന സൂചന നൽകുന്നുണ്ടെങ്കിലും കുടുംബം ഇത് പൂർണ്ണമായി നിഷേധിക്കുകയാണ്. രജിൻലാൽ ഭീഷണിപ്പെടുത്തി സോനയെക്കൊണ്ട് നിർബന്ധിച്ച് പെട്രോൾ വാങ്ങിപ്പിച്ചതാണോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്.
ശരീരത്തിൽ 65 ശതമാനത്തിലധികം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന രജിൻലാൽ താൻ പൂർണ്ണ നിരപരാധിയാണെന്നാണ് ആശുപത്രി കിടക്കയിൽ നിന്നും അവകാശപ്പെടുന്നത്.
വാഹനം ഓടിച്ചുകൊണ്ടിരുന്നപ്പോൾ പെട്രോളിന്റെ മണം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകിലേക്ക് തിരിഞ്ഞ് സോനയോട് ചോദിച്ചതാണെന്നും, അവൾ മറുപടി നൽകുന്നതിന് മുൻപ് തന്നെ കാറിന്റെ പിൻഭാഗത്തു നിന്നും തീ ആളിപ്പടരുകയുമായിരുന്നുവെന്നുമാണ് രജിൻലാലിന്റെ മൊഴി.
എന്നാൽ, രജിൻലാൽ സോനയെ വീട്ടിൽ നിന്നും കാറിൽ കൂട്ടിക്കൊണ്ടുപോയ സമയത്തിനും കാറിന് തീപിടിച്ച സമയത്തിനുമിടയിലുള്ള കൃത്യം രണ്ട് മണിക്കൂർ സമയം കാർ എവിടെയായിരുന്നു എന്നതിനെക്കുറിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ കണ്ടെത്താൻ കഴിയാത്തത് അന്വേഷണസംഘത്തെ വലിയ രീതിയിൽ കുഴക്കുന്നുണ്ട്.
സംഭവത്തിന് നേരിട്ട് ദൃക്‌സാക്ഷികൾ ആരുമില്ലാത്തതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ച് മാത്രമേ അന്തിമ നിഗമനത്തിൽ എത്താൻ സാധിക്കുകയുള്ളൂ എന്ന് മേപ്പയൂർ എസ്എച്ച്ഒ അജീഷ് വ്യക്തമാക്കുന്നു.
ചികിത്സയിൽ കഴിയുന്ന രജിൻലാലിന്റെ ആരോഗ്യം മെച്ചപ്പെടുന്ന മുറയ്ക്ക് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ കൂടുതൽ വിശദമായ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
Content Highlight: Content Highlights:- Family says Sona's death in Perambra was murder disguised as an accident
#Latest News #PERAMBRA #SUICIDE #KOZHIKODE #Sona Death #Perambra Car Fire






































