---
title: "'പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു, കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി'; മോഡലിങ്ങ് എന്ന് പറഞ്ഞ് കൊണ്ടുപോയി വധഭീഷണിയെന്ന് പരാതിക്കാരി"
english_title: "Complainant says he took her away and threatened to kill her on the pretext of modeling"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360333/complainant-says-he-took-her-away-and-threatened-to-kill-her-on-the-pretext-of-modeling"
published_at: "2026-05-19T11:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0bff0e5e1c5_trap.jpg"
keywords: []
---

# 'പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു, കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി'; മോഡലിങ്ങ് എന്ന് പറഞ്ഞ് കൊണ്ടുപോയി വധഭീഷണിയെന്ന് പരാതിക്കാരി

> **Lead Summary:** **കൊച്ചി: **മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേക്ക് എത്തിച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പരാതിക്കാരിയായ യുവതി. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞു.

## Article Content

**കൊച്ചി: **മോഡലിങ്ങിന്റെ മറവില്‍ വിദേശത്തേക്ക് എത്തിച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടെന്ന് പരാതിക്കാരിയായ യുവതി. മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് യുവതി പറഞ്ഞു.

പീഡന ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു നല്‍കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുഞ്ഞിനെ അടക്കം കൊലപ്പെടുത്തുമെന്ന് വധഭീഷണി മുഴക്കിയെന്നും യുവതി പറഞ്ഞു.

'ഇവിടെ നിന്ന് പറഞ്ഞതല്ല അവിടെ എത്തിയപ്പോള്‍ സംഭവിച്ചത്. വലിയൊരു ട്രാപ്പായിരുന്നു. അവിടെ ഇതുപോലെ പെട്ടുകിടക്കുന്ന ഒരുപാട് പേരുണ്ട്. കള്ളിനും കഞ്ചാവിനും മയക്കുമരുന്നിനും അടിമയാക്കി. കരയുകയാണ് അവര്‍. എന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞത് സിന്ധുവാണ്.

ഒരു ആശുപത്രിയില്‍ വെച്ചാണ് സിന്ധുവിനെ പരിചയപ്പെട്ടത്. മേക്കപ്പ് ആര്‍ടിസ്റ്റാണെന്ന് പറഞ്ഞപ്പോള്‍ വേക്കന്‍സി തരാമെന്ന് പറഞ്ഞു. ഇവര്‍ നമുക്ക് മയക്കുമരുന്ന് നല്‍കി ഒരുപാട് കാര്യങ്ങള്‍ പറയിപ്പിച്ചു. ഇവര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്‌തെന്ന് പോലും ഓര്‍മയില്ല.

പ്രതികരിക്കാന്‍ പോലും പറ്റാത്ത രീതിയില്‍ നമ്മുടെ ശരീരം തളര്‍ത്തിയിടും. ആളുകള്‍ വരുമ്പോള്‍ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു. പ്രതിപ്പട്ടികയില്‍ പോലും പേരില്ലാത്ത ഒരു കുട്ടിയുണ്ട്, അവളാണ് ഇതെല്ലാം ചെയ്തത്', യുവതി പറഞ്ഞു.

രണ്ട് മാസം ഒരുപാട് ഉപദ്രവിച്ചെന്നും വിസിറ്റിങ് വിസയിലാണ് തന്നെ ദുബൈയിലേക്ക് കൊണ്ടുപോയതെന്നും യുവതി പറഞ്ഞു. കുടുംബ ജീവിതം നശിപ്പിച്ചു. എന്ത് തെറ്റാണ് ഇവരോട് ചെയ്തതെന്ന് അറിയില്ല.

കുടുംബത്തിന് പോലും വേണ്ടാത്ത രീതിയില്‍ അവര്‍ തന്റെ ജീവിതം മാറ്റിയെന്നും ഇപ്പോഴും ടോര്‍ച്ചര്‍ ചെയ്യുന്നുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. തന്റെ ചിത്രങ്ങള്‍ മഞ്ജിമ അയച്ച് കൊടുത്തെന്നും അങ്ങനെയാണ് ആദ്യം താന്‍ പരാതി കൊടുത്തത്. ഇപ്പോഴും താന്‍ ഓക്കെയല്ലെന്നും കൗണ്‍സിലിങ് ചെയ്താണ് ഓക്കെയായി വരുന്നതെന്നും അവര്‍ പറഞ്ഞു.

'വിമാനത്താവളത്തില്‍ നിന്ന് നേരിട്ട് ദുബായിലെ ഹോട്ടല്‍ മുറിയിലേക്ക് കൊണ്ടു പോയി. അവിടെ കൊണ്ടുപോയപ്പോള്‍ ഏഴ്-എട്ട് പെണ്‍കുട്ടികളുണ്ടായിരുന്നു. ബാറിന് അടുത്ത് പോയത് പോലുള്ള മണമായിരുന്നു ആ മുറിക്ക്. സിഐഡി എന്ന് സ്വയം പരിചയപ്പെടുത്തിയ മഹറൂഫ് എന്നയാളാണ് അവിടെ വന്ന് സ്ത്രീകള്‍ക്ക് ഡ്രഗ്‌സ് കൊടുക്കുന്നതും സ്ത്രീകളെ ഉപയോഗിക്കുന്നതും.

ഭീഷണിപ്പെടുത്തുന്നതും അവനാണ്. തിരിച്ച് വരുന്ന സമയത്തും അവര്‍ എന്നെ വെറുതെ വിട്ടില്ല. എന്റെ ബാഗില്‍ 15 ഗ്രാമിനടുത്ത് വരുന്ന മൂന്ന് പാക്കറ്റില്‍ വെള്ളപ്പൊടി അവര്‍ വെച്ചിരുന്നു.

ഞാന്‍ അവര്‍ പറയുന്നത് കേട്ടതിനെ തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോള്‍ ഈ സാധനം കിട്ടുകയായിരുന്നു. എന്റെ ആഭരണവും വസ്ത്രവും ഫോണുമെല്ലാം അവര്‍ എടുത്ത് വെച്ചു. എന്റെ കുടുംബ സുഹൃത്താണ് തിരിച്ച് വരാന്‍ ടിക്കറ്റ് എടുത്തു തന്നത്', യുവതി പറഞ്ഞു.

എന്നാല്‍ ഇക്കാര്യങ്ങള്‍ താന്‍ ആണ് ദുബൈയില്‍ ചെയ്യുന്നതെന്ന് പറഞ്ഞ് കുടുംബത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും യുവതി കൂട്ടിച്ചേര്‍ത്തു. ശങ്കര നമ്പൂതിരി എന്നയാളും മഹറൂഫിന്റെ കൂടെ സ്ത്രീകളെ പീഡിപ്പിക്കാന്‍ മുന്നിലുണ്ടായിരുന്നുവെന്ന് യുവതി പറഞ്ഞു.

പീഡന വിവരങ്ങള്‍ പുറത്ത് അറിയിച്ചാല്‍ തങ്ങളുടെ അവര്‍ എടുത്ത ചിത്രങ്ങള്‍ വീട്ടിലും മറ്റും കാണിക്കുമെന്ന് പറഞ്ഞാണ് പലരെയും കൊണ്ട് പീഡിപ്പിച്ചതെന്നും യുവതി പറഞ്ഞു.

അതേസമയം മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത് നടത്തിയ കേസില്‍ ഒരു യുവതിയെ കൂടി ഇന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊന്നാനി സ്വദേശിനി മഞ്ജിമയാണ് പിടിയിലായത്. കേസില്‍ ഇതുവരെ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തത്. ഇനിയും അറസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് വിവരം.

മരട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്നലെ ഇന്ദു, അലീന എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായ അലീന മുന്‍പും ക്രിമിനല്‍ കേസില്‍ അറസ്റ്റിലായിട്ടുണ്ട്. അലീനയ്ക്ക് കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360333/complainant-says-he-took-her-away-and-threatened-to-kill-her-on-the-pretext-of-modeling)