കൊച്ചി: (truevisionnews.com) നഗരത്തിലെ രാത്രികാല ആഘോഷങ്ങൾക്കും ഡി.ജെ. പാർട്ടികൾക്കും പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തി. നഗരത്തിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുന്നതും ക്രമസമാധാന പ്രശ്നങ്ങൾ പതിവായതും കണക്കിലെടുത്താണ് ഈ നീക്കം.
ബാറുകൾ അർധരാത്രി 12 മണി വരെ പ്രവർത്തിക്കാൻ അനുവാദമുണ്ടെങ്കിലും, ഡി.ജെ. പാർട്ടികൾ കൃത്യം 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്ന് പോലീസ് നിർദേശം നൽകി. ആഘോഷങ്ങൾ പുലർച്ചെ വരെ നീളുന്നതും അത് ഗുരുതരമായ സാമൂഹിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സമയക്രമത്തിൽ മാറ്റം വരുത്തിയത്.
എം.ഡി.എം.എ, മെത്താംഫെറ്റമിൻ, ഹെറോയിൻ തുടങ്ങിയ മാരക ലഹരിമരുന്നുകളുടെ വിപണനവും ഉപയോഗവും നഗരത്തിൽ വൻതോതിൽ വർധിച്ചിട്ടുണ്ട്. ലഹരിക്കേസുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗം പേരും ഇത്തരം പാർട്ടികൾക്കായാണ് ലഹരി എത്തിച്ചതെന്ന് മൊഴി നൽകുന്ന സാഹചര്യത്തിൽ, അന്വേഷണം ഡി.ജെ കേന്ദ്രങ്ങളിലേക്ക് നീളുകയാണ്.
അവധിക്കാലമായതിനാൽ പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നതും പാർട്ടികൾക്ക് ശേഷം നഗരത്തിലൂടെയുള്ള അപകടകരമായ ബൈക്ക് റേസിംഗും പൊതുജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
നിലവിൽ നഗരത്തിലെ ഇരുപതോളം കേന്ദ്രങ്ങളിൽ ഡി.ജെ. പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരം ഇടങ്ങളിൽ ബൗൺസർമാർ പ്രായപരിധിയും തിരിച്ചറിയൽ രേഖകളും പരിശോധിക്കുന്നുണ്ടെങ്കിലും ലഹരിമരുന്നുകളുടെ സാന്നിധ്യം കണ്ടെത്താൻ ഇവർക്ക് സാധിക്കുന്നില്ല.
കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പാർട്ടികളുമായി ബന്ധപ്പെട്ട് 50-ലധികം കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തത്. പാർട്ടിക്കിടെയുണ്ടായ സംഘർഷങ്ങൾ, കത്തിക്കുത്ത്, യുവതികളോടുള്ള അപമര്യാദയായ പെരുമാറ്റം, പാർട്ടികഴിഞ്ഞ് മടങ്ങുന്നവർ അപകടത്തിൽപ്പെടുന്ന സാഹചര്യം എന്നിവയെല്ലാം കണക്കിലെടുത്താണ് ഷാഡോ പോലീസിന്റെ നിരീക്ഷണം ശക്തമാക്കാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചത്.
Content Highlight: Strict restrictions on night parties in Kochi




































