എറണാകുളം: ( www.truevisionnews.com ) പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹര്‍ജി തള്ളി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റൽ വോട്ടിന് അവസരമുണ്ടാകില്ല. ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവിറക്കണമെന്ന ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. എൻജിഒ യൂണിയനടക്കമാണ് ഹൈക്കോടതിയെ സമീപിച്ചത്.
വോട്ട് നിഷേധം ഉന്നയിക്കേണ്ടത് തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണെന്നും റിട്ട് ഹര്‍ജിയിലൂടെ അല്ലെന്നും കോടതി വ്യക്തമാക്കി.നേരത്തെ കേസ് പരിഗണിച്ചപ്പോള്‍ റൂള്‍ 27 പ്രകാരം വോട്ടവകാശം നൽകാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ അറിയിച്ചത്.
20000 ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ കഴിഞ്ഞില്ലെന്നത് ഗുരുതരമായ അവസ്ഥയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ജോലി ചെയ്തവരാണവരെന്നും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമര്‍ശിച്ചു.ഇന്ത്യയിലെ ഓരോ പൗരനും വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കടമയാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റുകൾ ലഭ്യമായില്ലെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സ്ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്യ്തതിനാല്‍ ഇനി പോസ്റ്റല്‍ ബാലറ്റുകള്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിലപാട്.
ഹര്‍ജിക്കാരില്‍ രണ്ടുപേര്‍ കൃത്യമായി ഫോമുകള്‍ നല്‍കിയിട്ടില്ലെന്നും ഒരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപറ്റാന്‍ എത്തിയില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിട്ടുണ്ട്, സര്‍ക്കാര്‍ ജീവനക്കാരായ മുഹമ്മദ് സിനാന്‍ , എം.ജി.അനില്‍ കുമാര്‍ എന്നിവരാണ് അപേക്ഷ നല്‍കിയിട്ടും പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്.
Content Highlight: Polling officials disappointed High Court rejects demand to allow postal voting






























