തിരുവനന്തപുരം: ( www.truevisionnews.com ) കണ്ണൂര്‍ അഞ്ചരക്കണ്ടിയിലെ കണ്ണൂർ ഡെന്റൽ കോളേജിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ പ്രകാരം ഡിജിപിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും ക്രൈംബ്രാഞ്ച് അന്വേഷിക്കും.
ഏപ്രിൽ പത്തിനാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. വകുപ്പ് മേധാവി റാം മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്ന് നിതിന്‍ നേരത്തെ പറഞ്ഞതായാണ് കുടുംബത്തിന്റെ ആരോപണം. ഡെന്റൽ കോളേജിലെ അധ്യാപകരായ ഡോ എം കെ റാമും സംഗീത നമ്പ്യാരുമാണ് കേസിലെ പ്രതികൾ. എം കെ റാമിനെയും സംഗീതയെയും കോളേജ് സസ്പെന്‍ഡ് ചെയ്യുകയും റാമിനെ കഴിഞ്ഞ ദിവസം മാനേജ്മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു.
അതിനിടെ, അധ്യാപികയെയും നിതിൻ രാജിനെയും ഭീഷണിപ്പെടുത്തിയ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ(28), ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. പ്രതികളുചെ നോയ്ഡയിലെ ഇൻസ്റ്റന്റ് ഫണ്ട് എന്ന സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ സിം ബോക്സുകളും സിം കാർഡുകളും കസ്റ്റഡിയിലെടുത്തു.
Content Highlight: Nitin Raj's death Investigation handed over to Crime Branch



































