കണ്ണൂർ : (https://truevisionnews.com/) അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയയായ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്‌ത് ജാമ്യത്തിൽ വിട്ടു. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ സംഗീത നമ്പ്യാർ ഹാജരാകുകയായിരുന്നു.
വിശദമായ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി സംഗീതയെ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. ഒന്നാം പ്രതി ഡോ. എം.കെ റാം ഒളിവിൽ തന്നെയാണ്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയിട്ടും പ്രതിയെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല.റാമിനായി ആന്ധ്രയിൽ ഉൾപ്പെടെ തിരച്ചിൽ തുടരുകയാണ്. ഇയാൾ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പ്രതികൾക്ക് രക്ഷപ്പെടാൻ പൊലീസ് സൗകര്യം ഒരുക്കുന്നു എന്നാണ് നിതിൻ രാജിന്റെ കുടുംബത്തിന്റെ ആരോപണം. അതേസമയം, ഇന്ന് ദളിത് സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ ജനങ്ങളെ വലച്ചു. നടത്തുന്നത് ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള സമരമെന്നാണ് ദളിത് സംഘടനകൾ വ്യക്തമാക്കുന്നത്.
സമരം പരാജയപ്പെടുത്താൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് നിതിൻ രാജ് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി. തിരുവനന്തപുരത്തും കോട്ടയത്തും പത്തനംതിട്ടയിലും കണ്ണൂരും അടക്കം സംഘർഷം ഉണ്ടായി.കടകമ്പോളങ്ങളും ബാങ്കുകളും മാളുകളും പ്രതിഷേധക്കാർ ബലമായി അടപ്പിച്ചു.
Content Highlight: Nitin Raj's death; Sangeetha Nambiar arrested and released on bail




































