പിറവം: ( www.truevisionnews.com ) പാമ്പാക്കുടയിൽ കോളേജ് പരിസരത്തുനിന്ന് എം.ഡി.എം.എ.യുമായി ഝാർഖണ്ഡ് സ്വദേശിനി എക്‌സൈസിന്റെ പിടിയിലായി. വെള്ളിയാഴ്ച രാത്രി പത്തരയോടെ പാമ്പാക്കുട ചെട്ടിക്കണ്ടത്ത് വെയ്റ്റിങ് ഷെഡിൽനിന്നാണ് 23-കാരിയായ ദാഷ്മി നാഗിനെ പിറവം എക്‌സൈസ് സംഘം അറസ്റ്റുചെയ്തത്. യുവതിയുടെ ഹാൻഡ് ബാഗിൽനിന്ന് 9.1 ഗ്രാം എം.ഡി.എം.എ.യും, അഞ്ച് ഗ്രാം കഞ്ചാവും കണ്ടെടുത്തു.
പിറവം, പാമ്പാക്കുട മേഖലകളിൽ കോളേജ് വിദ്യാർഥികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാണെന്ന് പരാതിയുണ്ടായിരുന്നു. ഇതേത്തുടർന്ന് എക്‌സൈസ് സംഘം മേഖലയിൽ പട്രോളിങ് ഊർജിതമാക്കിയിരുന്നു. പിറവം - മൂവാറ്റുപുഴ റോഡിലെ വെയ്റ്റിങ് ഷെഡിൽ യുവതിയെ ഒറ്റയ്ക്കാണ് കണ്ടതെങ്കിലും സഹായികൾ എക്സൈസിന്റെ വാഹനംകണ്ട് ഒളിച്ചതാവാനാണ് സാധ്യത.
മയക്കുമരുന്നിന്റെ വിതരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന് മുമ്പും യുവതിയെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാർ പറയുന്നുണ്ട്. എക്‌സൈസ് ഇൻസ്‌പെക്ടർ ബി. വിജയരൾമി, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. അരുൺ, കെ.എം. റോബി, എം.എം. നന്ദു, എം.എൻ. അനിൽകുമാർ, ടിനു ജോർജ്, എ.കെ. ജയദേവൻ, വി.സി അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് യുവതിയെ പിടികൂടിയത്. യുവതിയെ കോടതിയിൽ ഹാജരാക്കി.
Content Highlight: Woman arrested with MDMA



































