കണ്ണൂർ: ( www.truevisionnews.com ) അതിദാരുണസംഭവത്തിനാണ് കണ്ണൂർ കൊളക്കാട് സാക്ഷ്യം വഹിച്ചത്. ലഹരിക്കടിമയായ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു സംഭവം. മഹിളാ മോർച്ചയുടെ നേതാവ് ആയ മഠത്തിപ്പറമ്പിൽ ഗീതമ്മ (50) ആണ് കൊല്ലപ്പെട്ടത്. മകൻ ക്രിസ്റ്റി (25) സ്വമേധയാ കേളകം പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
വീട്ടിൽ ഇരുവരും തമ്മിൽ പതിവായി വഴക്കുണ്ടായിരുന്നുവെന്നാണ് പരിസരവാസികൾ പറയുന്നത്. കഴിഞ്ഞ ദിവസം രാത്രിയിലും വീട്ടിൽ നിന്ന് പതിവുപോലെ ബഹളം ഉണ്ടായിരുന്നു. സ്ഥിരമായി ഉണ്ടാകുന്നതിനാൽ അയൽവാസികളാരും തന്നെ ഇതത്ര കാര്യമാക്കിയെടുത്തിരുന്നില്ല. ഏറെനേരത്തെ ബഹളത്തിനൊടുവിലാണ് ക്രിസ്റ്റി, വീട്ടിനകത്തുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഗീതമ്മയുടെ കഴുത്തിൽ ആഴത്തിൽ കുത്തി കൊലപ്പെടുത്തിയത്.
അമ്മയെ കൊലപ്പെടുത്തിയ ക്രിസ്റ്റി ആദ്യം സുഹൃത്തിനെ ഫോണിൽ വിളിക്കുകയായിരുന്നു ചെയ്തത്. തുടർന്ന് സുഹൃത്ത് വന്ന അതേ സ്കൂട്ടറിൽ ഇരുന്ന് കേളകം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
ബെംഗളൂരുവിൽ ബിബിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതി വഴിയിലുപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. മകൻ ലഹരിക്ക് അടിമയായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ക്രിസ്റ്റി അമ്മയെ കൊലപ്പെടുത്തിയത് ലഹരിപ്പുറത്താണെന്ന് പോലീസ് പറയുന്നു.
പൊതുരംഗത്ത് സജീവമായിരുന്ന വ്യക്തിയായിരുന്നു ഗീതമ്മ. മഹിളാ മോർച്ചയുടെ പ്രാദേശിക നേതാവും രണ്ട് ബ്യൂട്ടി പാർലറുകളുടെ ഉടമയുമാണ്. കൊലപാതകത്തിന് പിന്നിൽ എന്ത് എന്ന കാര്യം വ്യക്തമല്ല. ഗീതാമ്മയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Highlight: kannur kolakkad murder case son kills mother




































