തൃശ്ശൂർ: (https://truevisionnews.com/) തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റ് ഐസിയുവിലുള്ള നാല് പേരിൽ ഒരാളുടെ നില മെച്ചപ്പെട്ടു. വിഷ്ണുവിന്റെ ആരോഗ്യ അവസ്ഥയിലാണ് പുരോഗതിയുള്ളത്. രണ്ട് പേരെ ഡയാലിസിസിന് വിധേയമാക്കി.
ബേൺസ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന തിരുവമ്പാടിയുടെ വെടിക്കെട്ട് കരാറുകാരൻ മുണ്ടത്തിക്കോട് സതീഷിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സതീഷിനെ ഡയാലിസിസിന് വിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. 11 പേരാണ് ചികിത്സയിൽ കഴിയുന്നത്.
തിരിച്ചറിയാനാവാത്ത വിധത്തിൽ ലഭിച്ച ശരീര ഭാഗങ്ങൾ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയും മുണ്ടത്തിക്കോട്ടെ പാടങ്ങളിൽ നിന്ന് ഇന്നലെ ലഭിച്ച ശരീരഭാഗങ്ങളുടെ പോസ്റ്റ്മോർട്ടവും ഇന്ന് നടക്കും. നാല് പേരെ കാണാനില്ലെന്ന് പരാതിയാണ് നിലവിൽ ലഭിച്ചിരിക്കുന്നത്. അടിയന്തര സ്വഭാവത്തോടെ നടത്തുന്ന ഡിഎൻഎ പരിശോധനാ ഫലങ്ങൾ നാളെയും മറ്റന്നാളുമായി പുറത്തു വരാൻ തുടങ്ങും.
അതിനിടെ, അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്. ഗിരിയെ കാണാതായതിനെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.
Content Highlight: Mundathikode fireworks tragedy: The condition of one person in the ICU has improved




































