തൃശൂര്‍: ( www.truevisionnews.com ) കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്ത വീട്ടില്‍ വീണ്ടും പാമ്പ്. കിടപ്പുമുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയാണ് കണ്ടെത്തിയത്. വീട്ടുകാരും സമീപവാസികളും ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു.
അതേസമയം, പാമ്പുകടിയേറ്റ് ചികിത്സയിലുള്ള അനോഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. അനോഷിന് നല്‍കിയിരുന്ന വെന്റിലേറ്ററിന്റെ സഹായം മാറ്റി. അനോഷിന്റെ പേശികള്‍ക്ക് ബലംവെയ്ക്കുകയും അനോഷിനെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തുകയും ചെയ്തു. അനോഷ് മാതാപിതാക്കളോട് സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസവും ഇതേ വീട്ടില്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പിനെ തന്നെയായിരുന്നു അന്നും കണ്ടെത്തിയത്. അന്ന് വീട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നിരുന്നു. ഇതിന് ശേഷം അല്‍ജോയുടെ മൃതദേഹം സംസ്‌കരിക്കുന്നതിന് വീട്ടില്‍ എത്തിച്ചപ്പോഴും പാമ്പിനെ കണ്ടെത്തിയിരുന്നു.
ഇതേ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും വീടിന്റെ പരിസരത്ത് തീയിടുകയും ചെയ്തിരുന്നു. പ്രദേശത്ത് പാമ്പിന്‍ കുഞ്ഞുങ്ങള്‍ ഇനിയും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥർ അന്ന് പറഞ്ഞത്.
തൃശൂര്‍ കോടാലി സ്വദേശികളായ സില്‍ജോ, ജോണ്‍സി ദമ്പതികളുടെ മക്കളായ അല്‍ജോ, അനോഷ് എന്നിവര്‍ക്കായിരുന്നു പാമ്പ് കടിയേറ്റത്. തലയിണയ്ക്കുള്ളിലുണ്ടായിരുന്ന പാമ്പായിരുന്നു ഇരുവരെയും കടിച്ചത്. രാത്രി ചൂട് കൂടിയത് കാരണം വീടിന്റെ ഹാളിലാണ് കുട്ടികള്‍ കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടന്നു. രാത്രി രണ്ട് മണിയോടെ കുട്ടികള്‍ക്ക് വയറ് വേദനിക്കുന്നു എന്ന് പറഞ്ഞ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നു.
വൈകിട്ട് ഒരു പരിപാടിയില്‍ പങ്കെടുത്ത് വീട്ടില്‍ മടങ്ങി എത്തിയ ശേഷം കുട്ടികള്‍ ജ്യൂസ് കഴിച്ചിരുന്നു. അതിനാലാകാം വയറുവേദന എന്ന് കരുതി ജീരകവെള്ളം തിളപ്പിച്ച് നല്‍കി. പിന്നീട് പുലര്‍ച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായില്‍ നിന്ന് നുരയും പതയും വരുന്നതാണ് കണ്ടത്.
അപ്പോള്‍ തന്നെ കുട്ടികളുടെ പിതാവ് രണ്ടുപേരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തുമ്പോഴേക്കും അല്‍ജോ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പുകടിച്ചതായി കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിലും അല്‍ജോയ്ക്ക് പാമ്പുകടിയേറ്റതായി വ്യക്തമായിരുന്നു.
Content Highlight: Child dies after being bitten by a snake while wielding an axe Another conger eel snake found in the bedroom of the house




































