തൃശ്ശൂർ: ( www.truevisionnews.com ) തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ 13 പേർ മരിച്ച പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരം ആർഭാടങ്ങളില്ലാതെ നടത്താൻ ആലോചന. പൂരത്തിന് വെടിക്കെട്ട് ഒഴിവാക്കാനും ആലോചനയുണ്ട്. സർക്കാരുകൾ തീരുമാനിക്കട്ടെയെന്ന നിലപാടിലാണ് ദേവസ്വം. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നാണ് സൂചന.
തൃശ്ശൂർ പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ സർക്കാർ തീരുമാനം കാക്കുകയാണ് തിരുവമ്പാടി ദേവസ്വം. തുടർനടപടികൾ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തീരുമാനിക്കട്ടെ എന്ന നിലപാടാകും ദേവസ്വം കൈക്കൊള്ളുക. പാറമേക്കാവുമായും ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തും.
വെടിക്കെട്ട് പൂർണമായും ഒഴിവാക്കണമെന്ന് നിർദ്ദേശം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അക്കാര്യത്തിൽ ദേവസ്വങ്ങൾ കൂടിയാലോചന നടത്തി തീരുമാനമെടുക്കും. മരിച്ചവരുടെ സംസ്കാരത്തിനും സഹായം എത്തിക്കുന്നതിനും മുൻഗണന എന്ന് ദേവസ്വം വൃത്തങ്ങൾ വ്യക്തമാക്കി.
തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികൾ ഒരുക്കുന്നതിനിടെ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനത്തിൽ 13 പേർക്കാണ് ജീവൻ നഷ്ടമായത്. മരിച്ചവരിൽ ആറ് പേരെ തിരിച്ചറിഞ്ഞു. പരിക്കേറ്റ് 13 പേരാണ് ചികിത്സയിലുള്ളത്. തിരിച്ചറിയാനാകാത്ത ശരീരഭാഗങ്ങൾ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഇത് ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികൾ ഇന്ന് തുടങ്ങും. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിൽ നിന്ന് വിദഗ്ധർ എത്തി ഡിഎൻഎ സാന്പിൾ ശേഖരിക്കും. മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്നടക്കം ഡോക്ടർമാർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തും.
Content Highlight: thrissur mundathikode blast pooram may be held without fireworks final decision today




































