കൊച്ചി: ( www.truevisionnews.com ) പത്ത് വയസ്സുള്ള പെൺകുട്ടിയ പീഡിപ്പിച്ച കേസിൽ ഓട്ടോറിക്ഷാ ഡ്രൈവർ ബിബിൻസിന് ആറ് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. ആരക്കുഴ കീഴ്മടങ്ങ് വയലിൽ ബിബിൻസ് മാത്യുവിനെ (അലക്സി-45) ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡി ജി മഹേഷ് ശിക്ഷിച്ചത്.
പിഴ തുക ഇരയായ പെൺകുട്ടിക്ക് നൽകണം. പിഴ കൊടുക്കിയില്ലെങ്കിൽ അഞ്ച് മാസം കൂടി അധിക തടവ് അനുഭവിക്കണം. പത്ത് വയസുകാരിയെ ബന്ധു വീട്ടിലാക്കാനായി വീട്ടുകാർ വിളിച്ച ഓട്ടോയിലെ ഡ്രൈവറാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്.
2022 മേയ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബന്ധു വീട്ടിലേക്ക് പ്രതിയുടെ ഓട്ടോറിക്ഷയിൽ പോകുമ്പോഴുണ്ടായ ദുരനുഭവം സ്കൂൾ തുറന്നപ്പോൾ കുട്ടി അധ്യാപികയോട് വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് സ്കൂൾ അധികൃതർ വിവരം കുടുംബത്തെ അറിയിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുക്കുകയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി ആയിരുന്ന മുഹമ്മദ് റിയാസ്, സബ് ഇൻസ്പെക്ടർമാരായ സി പി ബഷീർ, എസ്എൻ ഷീല എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി ആർ ജമുന ഹാജരായി.
Content Highlight: 45 year old auto driver in kochi gets 6 years in jail for sexually abusing minor




































