---
title: "ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, തെളിവുകളുടെ അഭാവത്തിൽ ഭർത്താവിനെ വെറുതെവിട്ടു"
english_title: "kottarakkara murder case life sentence for second accused "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353853/kottarakkara-murder-case-life-sentence-for-second-accused"
published_at: "2026-04-17T14:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e1fbcb574e4_court.jpg"
keywords: []
---

# ക്വട്ടേഷൻ നൽകി ഭാര്യയെ കൊലപ്പെടുത്തി; 2-ാംപ്രതിക്ക് ജീവപര്യന്തവും പിഴയും, തെളിവുകളുടെ അഭാവത്തിൽ ഭർത്താവിനെ വെറുതെവിട്ടു

> **Lead Summary:** **കൊട്ടാരക്കര:( **[www.truevisionnews.com]** ) ** ഭർത്താവ് ക്വട്ടേഷൻ നൽകി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാംപ്രതിക്ക് ജീവപര്യന്തം തടവും 10 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ഭർത്താവ് ഉൾപ്പെടെ മറ്റു പ്രതികളായ മൂന്നുപേരെ കോടതി വെറുതേവിട്ടു.

## Article Content

**കൊട്ടാരക്കര:( **[www.truevisionnews.com]** ) ** ഭർത്താവ് ക്വട്ടേഷൻ നൽകി വീട്ടമ്മയെ കൊലപ്പെടുത്തിയെന്ന കേസിൽ രണ്ടാംപ്രതിക്ക് ജീവപര്യന്തം തടവും 10 വർഷം കഠിനതടവും മൂന്നുലക്ഷം രൂപ പിഴയും ശിക്ഷ. ഭർത്താവ് ഉൾപ്പെടെ മറ്റു പ്രതികളായ മൂന്നുപേരെ കോടതി വെറുതേവിട്ടു.

കടയ്ക്കൽ കുമ്മിൾ പുള്ളിപ്പച്ച തടത്തരികത്തുവീട്ടിൽ ഷാജഹാന്റെ ഭാര്യ റംലാബീവി(40)യെ മക്കളുടെ മുന്നിലിട്ട് കുത്തിക്കൊന്ന കേസിൽ ചടയമംഗലം പോരേടം ചരുവിള പുത്തൻവീട്ടിൽ നവാസി(44)നെയാണ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് (അബ്കാരി) ജഡ്ജ് ടി.ആർ. റീനാദാസ് ശിക്ഷിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നുവർഷംകൂടി തടവുശിക്ഷ അനുഭവിക്കണം.

കേസിലെ ഒന്നാംപ്രതി ഷാജഹാൻ (60), മൂന്നാംപ്രതി ചടയമംഗലം മേടയിൽ റാണി മൻസിലിൽ അജി (43), പുള്ളിപ്പച്ച സലീനാ മൻസിലിൽ ഷംസീർ (44) എന്നിവരെ കോടതി വെറുതേവിട്ടു.

2019 ഫെബ്രുവരി 24-ന്‌ ആയിരുന്നു സംഭവം. ഷാജഹാനുമായി പിണങ്ങിക്കഴിഞ്ഞിരുന്ന റംലാബീവിയും മക്കളും കൊട്ടാരക്കര കുടുംബകോടതി അദാലത്തിലെ തീർപ്പിനെത്തുടർന്നാണ് ഷാജഹാന്റെ വീട്ടിൽ താമസം ആരംഭിച്ചത്. റംലാബീവിയെ സംശയിച്ചിരുന്ന ഷാജഹാൻ ഇവരെയും മക്കളെയും വീട്ടിൽനിന്ന്‌ ഒഴിവാക്കാൻ പലതവണ ശ്രമിച്ചിരുന്നു.

തന്റെ എതിർപ്പ്‌ അവഗണിച്ച് വീട്ടിൽ തുടർന്ന റംലാബീവിയെ കൊലപ്പെടുത്താൻ ഷാജഹാൻ ഗൂഢാലോചന നടത്തുകയും ഷംസീർവഴി നവാസിനു ക്വട്ടേഷൻ നൽകുകയും ചെയ്തു. രാത്രി 9.15-ഓടെ ബൈക്കിൽ നവാസും അജിയും ഷാജഹാന്റെ വീട്ടിലെത്തി.

ആറും പന്ത്രണ്ടും വയസ്സുള്ള മക്കളോടൊപ്പം ഹാളിൽ ടി.വി. കണ്ടുകൊണ്ടിരുന്ന റംലാബീവിയെ മുഖത്ത് മുളകുപൊടി എറിഞ്ഞശേഷം നവാസ് പലതവണ കുത്തി കൊലപ്പെടുത്തി എന്നായിരുന്നു കേസ്. കടയ്ക്കൽ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയായിരുന്നു റംലാബീവിയുടെ മരണം.

കടയ്ക്കൽ എസ്.ഐ. ഇ.എം. സജീർ രജിസ്റ്റർ ചെയ്ത് ഇൻസ്പെക്ടർ വി.എസ്. പ്രദീപ് കുമാർ അന്വേഷണം നടത്തിയ കേസിൽ ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ഭവനഭേദനത്തിന് പത്തുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷ. കേസിൽ ക്രിമിനൽ ഗൂഢാലോചനയും ക്വട്ടേഷനും തെളിയിക്കാൻ കഴിഞ്ഞില്ലെന്നു കോടതി വിലയിരുത്തി.

തെളിവുകളുടെ അഭാവത്തിലാണ് മറ്റു മൂന്നു പ്രതികളെ വെറുതേവിട്ടത്. 36 സാക്ഷികളുണ്ടായിരുന്ന കേസിൽ പത്ത് തൊണ്ടിമുതലും കോടതി പരിശോധിച്ചു. പ്രോസിക്യൂഷനുവേണ്ടി അഭിഭാഷകൻ ഡി.എസ്. സോനു ഹാജരായി. മൂന്നു പ്രതികളെ വെറുതേവിട്ടതിൽ അപ്പീൽ നൽകുമെന്ന് എ.പി.പി. പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353853/kottarakkara-murder-case-life-sentence-for-second-accused)