കൊച്ചി: ( www.truevisionnews.com ) പാഠപുസ്തകങ്ങളുടെ പുറംചട്ട അച്ചടിക്കുന്ന പേപ്പർ തീർന്നതോടെ കെബിപിഎസിൽ അച്ചടി നിലയ്ക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി പുറംചട്ടയില്ലാതെയാണ് പുസ്തകങ്ങളുടെ ഉൾപേജുകൾ അച്ചടിക്കുന്നത്.
സാധാരണയായി ഉൾപേജുകളും പുറംചട്ടയും വെവ്വേറെ അച്ചടിച്ച ശേഷം ബൈൻഡിങ് നടത്തിയാണ് പുസ്തകം പൂർത്തിയാക്കാറുള്ളത്. എന്നാൽ പുറംചട്ട ലഭിക്കാത്തതിനാൽ ബൈൻഡിങ് ജോലികൾ തടസ്സപ്പെടുകയും അച്ചടിച്ച ലക്ഷക്കണക്കിന് പേജുകൾ പ്രസിനുള്ളിൽ കുന്നുകൂടുകയും ചെയ്തിരിക്കുകയാണ്. പേപ്പർ ഉടൻ എത്തിയില്ലെങ്കിൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ അച്ചടി പൂർണ്ണമായി നിർത്തേണ്ടി വരും.
മുമ്പ് കെബിപിഎസ് സ്വന്തം നിലയ്ക്ക് പേപ്പർ വാങ്ങി അച്ചടിച്ച ശേഷം ആ തുക സർക്കാരിൽ നിന്ന് ഈടാക്കുകയായിരുന്നു പതിവ്. എന്നാൽ ഏകദേശം 300 കോടി രൂപ കുടിശ്ശികയായതോടെ കെബിപിഎസ് ഈ രീതി അവസാനിപ്പിക്കുകയും പേപ്പർ സർക്കാർ നേരിട്ട് നൽകണമെന്ന് തീരുമാനിക്കുകയും ചെയ്തു.
പുതിയ അധ്യയന വർഷം തുടങ്ങാൻ ഒന്നര മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ കവർ പേപ്പർ ക്ഷാമം വില്ലനാകുന്നത്. ആകെ അച്ചടിക്കേണ്ട മൂന്നര കോടി പുസ്തകങ്ങളിൽ 64 ശതമാനം മാത്രമാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്.
Content Highlight: 'Textbooks without covers': No paper required, government textbook production half-way through, must be purchased



































