---
title: "‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’ -  കെ സുധാകരൻ"
english_title: "It is up to the high command to decide the Chief Minister - KSudhakaran"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353694/it-is-up-to-the-high-command-to-decide-the-chief-minister-ksudhakaran-new"
published_at: "2026-04-16T17:33:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e0d09dc89e6_k_sudharan_.jpg"
keywords: []
---

# ‘മുഖ്യമന്ത്രി ആരാകണമെന്ന് വ്യക്തിപരമായ അഭിപ്രായം ഉണ്ട്, ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ല’ -  കെ സുധാകരൻ

> **Lead Summary:** **** മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. വ്യക്തിപരമായ അഭിപ്രായം ഉണ്ട് അത് ഹൈക്കമാൻഡിനെ അറിയിക്കും. വ്യക്തിപരമായ കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ എഫ്ബി പോസ്റ്റിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് സുധാകരൻ മറുപടി നൽകിയില്ല.

## Article Content

**** മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡ് ആണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എംപി. വ്യക്തിപരമായ അഭിപ്രായം ഉണ്ട് അത് ഹൈക്കമാൻഡിനെ അറിയിക്കും. വ്യക്തിപരമായ കാര്യങ്ങൾ മാധ്യമങ്ങളോട് പറയേണ്ട ആവശ്യമില്ല. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ എഫ്ബി പോസ്റ്റിനെ സംബന്ധിച്ച ചോദ്യങ്ങൾക്ക് സുധാകരൻ മറുപടി നൽകിയില്ല.

കേരളത്തിനാവശ്യം കെ.സി വേണുഗോപാലിനെ പോലെ ദൂരദര്‍ശിയായ നേതാവിനെയെന്ന് കെ.സുധാകരന്‍ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു. കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സിക്ക് കഴിയുമെന്നും നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി വളരാന്‍ അദ്ദേഹത്തിനാകുമെന്നും സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് സുധാകരന്റെ പുതിയ നിലപാട് പ്രഖ്യാപനം. നേരത്തെ, മുഖ്യമന്ത്രിയാകാന്‍ രമേശ് ചെന്നിത്തലയാണ് യോഗ്യനെന്നായിരുന്നു സുധാകരന്റെ നിലപാട്.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം**

‘ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യനായ സംഘാടകനും ശക്തനായ നേതാവുമായ കെ. സി വേണുഗോപാല്‍ ദേശീയ തലത്തില്‍ നിര്‍ണ്ണായക ചുമതലകള്‍ നിര്‍വഹിച്ച് രാഹുല്‍ജിയുടെ കരങ്ങള്‍ക്ക് ശക്തി പകരുമ്പോഴും, അദ്ദേഹത്തിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് എത്രത്തോളം ആവശ്യമാണെന്ന് ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചു.

കേരളത്തിലെ അങ്ങോളമിങ്ങോളം പ്രവര്‍ത്തകരെ ഉണര്‍ത്തിയും, എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ആത്മവിശ്വാസം പകരുന്ന ശക്തിയായി മാറിയും, പാര്‍ട്ടിയുടെ വിജയത്തിന് പിന്നിലെ പ്രേരകശക്തിയായി അദ്ദേഹം പ്രവര്‍ത്തിച്ചു. അത് ഒരു നേതാവിന്റെ സംഘടനാ മികവിന്റെ തെളിവാണ്.

കൂടുതൽ കണ്ടെത്തുക

ക്രിക്കറ്റ് ഉപകരണങ്ങൾ

ഹെൽത്ത് സപ്ലിമെന്റുകൾ

സ്പോർട്സ് ജേഴ്സി

ഇന്ന് കേരളത്തിന് ആവശ്യം അത്തരമൊരു ദൂരദര്‍ശിയുള്ള നേതൃത്വമാണ്. ലീഡര്‍ ശ്രീ. കെ. കരുണാകരന്‍, ശ്രീ എ.കെ ആന്റണി, ശ്രീ. ഉമ്മന്‍ചാണ്ടി, ശ്രീ വയലാര്‍ജി തുടങ്ങി…

സംസ്ഥാന രാഷ്ട്രീയത്തെ ദിശാബോധത്തോടെ നയിച്ച മഹാനേതാക്കളുടെ പാത പിന്തുടര്‍ന്ന്, കേരള രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി ഉയരാന്‍ കെ.സി.യ്ക്ക് കഴിയും എന്ന ആത്മവിശ്വാസം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ശക്തമാണ്.

ഒരു നേതാവിന്റെ മഹത്വം പദവികളില്‍ അല്ല, അദ്ദേഹത്തിന്റെ പ്രവര്‍ത്തന പാരമ്പര്യത്തിലാണ് പ്രതിഫലിക്കുന്നത്. താഴെത്തട്ടില്‍ നിന്ന് സംഘടനയുടെ ഓരോ ഘട്ടവും അനുഭവിച്ച് വളര്‍ന്നുവരുന്ന ഒരു നേതാവിന് മാത്രമേ പ്രവര്‍ത്തകരുടെ മനസ്സറിയാനും അവരുടെ പ്രതീക്ഷകള്‍ക്ക് മറുപടി നല്‍കാനും കഴിയൂ.

പാര്‍ട്ടിയോടുള്ള അചഞ്ചലമായ ആത്മാര്‍ത്ഥത, പ്രതിസന്ധികളില്‍ പോലും പിന്നോട്ടില്ലാത്ത ഉറച്ച നിലപാട്, പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും, ആദരവുമാണ് കെ. സി വേണുഗോപാലിനെ വ്യത്യസ്തനാക്കുന്നത്. നേതാവെന്ന നിലയില്‍ മാത്രമല്ല, ഒരാളുടെ സഹയാത്രികനായും പ്രവര്‍ത്തകരുടെ ഇടയില്‍ നിലകൊള്ളാന്‍ കഴിയുന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തി.

അത്തരം നേതാക്കള്‍ ഒരു പ്രസ്ഥാനത്തിന്റെ കരുത്താണ്. അവരുടെ പ്രവര്‍ത്തന ശൈലിയും, ആത്മാര്‍ത്ഥതയും തന്നെയാണ് ഭാവിയെ നിര്‍ണ്ണയിക്കുന്നത്. കോണ്‍ഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നല്‍കാന്‍, ദേശീയ നേതൃത്വത്തിന് കരുത്ത് പകരുന്നത് പോലെ, കേരളത്തിലെ ജനങ്ങളെയും. പ്രവര്‍ത്തകരെയും പ്രചോദിപ്പിച്ച്, നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെ.സി. വേണുഗോപാലന്‍ ഉയരട്ടെ!

ആ നേതൃകാലത്തിനായി പ്രതീക്ഷയോടെ…’

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353694/it-is-up-to-the-high-command-to-decide-the-chief-minister-ksudhakaran-new)