---
title: "വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി; അനുകൂലിച്ചത് 251 പേർ, എതിർത്തത് 185 പേര്‍"
english_title: "Women Reservation Amendment Bill cleared for introduction in Lok Sabha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353608/women-reservation-amendment-bill-cleared-for-introduction-in-lok-sabha"
published_at: "2026-04-16T12:48:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69e08de5a6c70_bill.jpg"
keywords: []
---

# വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി; അനുകൂലിച്ചത് 251 പേർ, എതിർത്തത് 185 പേര്‍

> **Lead Summary:** ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരണത്തിന് അനുമതി ലഭിച്ചത്. 251 പേരാണ് അനുകൂലിച്ചത്. 185 പേര്‍ എതിർത്തു. വനിതാ സംരക്ഷണ ബില്ലിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭ ആരംഭിച്ച് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.

## Article Content

ന്യൂഡല്‍ഹി: വനിതാ സംവരണ ഭേദഗതി ബില്ലിന് ലോക്‌സഭയിൽ അവതരണാനുമതി. വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരണത്തിന് അനുമതി ലഭിച്ചത്. 251 പേരാണ് അനുകൂലിച്ചത്. 185 പേര്‍ എതിർത്തു. വനിതാ സംരക്ഷണ ബില്ലിനെതിരെ ലോക്‌സഭയില്‍ ശക്തമായ പ്രതിപക്ഷ പ്രതിഷേധമുണ്ടായി. സഭ ആരംഭിച്ച് ബില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ നീക്കം നടത്തിയതോടെയാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.

വനിതാ സംവരണ ബില്‍ ഫെഡറല്‍ സംവിധാനത്തിന് എതിരായ ആക്രമണമാണെന്ന് കോണ്‍ഗ്രസ് എംപി കെ സി വേണുഗോപാല്‍ പറഞ്ഞു. ജനാധിപത്യം ഹൈജാക്ക് ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ബില്‍ പിന്‍വലിക്കണമെന്നും കെ സി ആവശ്യപ്പെട്ടു. ബില്ലിനെ എതിര്‍ത്ത് സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തി. കശ്മീരിനും അസമിനും സംഭവിച്ചത് രാജ്യം മുഴുവന്‍ സംഭവിക്കുമെന്നാണ് അഖിലേഷ് യാദവ് പറഞ്ഞത്. ബില്‍ ജനാധിപത്യത്തിന് എതിരാണെന്നും പിന്‍വലിക്കണമെന്നും അഖിലേഷ് ആവശ്യപ്പെട്ടു.

ബില്ലിനെ എതിര്‍ത്ത് തൃണമൂല്‍ കോണ്‍ഗ്രസും എന്‍സിപിയും രംഗത്തെത്തി. അംബേദ്കറുടെ ആശയങ്ങള്‍ തകിടം മറിച്ചുവെന്നും ഭരണഘടനാ- ജനാധിപത്യ വിരുദ്ധമാണെന്നും ടിഎംസി എംപി പറഞ്ഞു. ബില്‍ സ്ത്രീ സംവരണത്തിന് ഉളളതല്ലെന്നും മണ്ഡല പുനര്‍നിര്‍ണയം ലക്ഷ്യമിട്ടുളളതാണെന്നും എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. 2023-ല്‍ വനിതാ സംവരണത്തെ പ്രതിപക്ഷം പൂര്‍ണമായി പിന്തുണച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ എംപിമാര്‍ പാര്‍ലമെന്റിലെത്തിയത്.

ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും പിന്‍വലിക്കണമെന്നും ഡിഎംകെ എംപി ടി ആര്‍ ബാലു ആവശ്യപ്പെട്ടു. വനിതാ സംവരണ ബില്‍ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് എഐഎംഐഎമ്മും അഭിപ്രായപ്പെട്ടു. ബില്ലിനെ സിപിഐഎം ശക്തമായി എതിര്‍ക്കുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എംപിയും പറഞ്ഞു. കേന്ദ്രത്തിന് സ്ഥാപിത താല്‍പ്പര്യമാണെന്നും നിലവിലെ ഭേദഗതിയില്‍ സംശയങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കെതിരാണ് ബില്ലെന്നും അത് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353608/women-reservation-amendment-bill-cleared-for-introduction-in-lok-sabha)