---
title: "കേരളത്തിലെ തെരഞ്ഞെടുപ്പ്, 'ഇടത് പക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കും' - പിബിയുടെ വിലയിരുത്തൽ"
english_title: "ldf to retain power in kerala expects cpm pb"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/353398/ldf-to-retain-power-in-kerala-expects-cpm-pb"
published_at: "2026-04-14T20:44:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69de5a31ee70c_ldf.jpg"
keywords: []
---

# കേരളത്തിലെ തെരഞ്ഞെടുപ്പ്, 'ഇടത് പക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കും' - പിബിയുടെ വിലയിരുത്തൽ

> **Lead Summary:** ദില്ലി: ഇടത് പക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തൽ. ഇന്ന് ഓൺലൈനായി ചേർന്ന പി ബി യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വിലയിരുത്തൽ. എൽ ഡി എഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അവകാശപ്പെട്ടു.

## Article Content

ദില്ലി: ഇടത് പക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വീണ്ടും അധികാരത്തിലേറി ചരിത്രം രചിക്കുമെന്ന് സി പി എം പൊളിറ്റ് ബ്യൂറോ യോഗത്തിന്‍റെ വിലയിരുത്തൽ. ഇന്ന് ഓൺലൈനായി ചേർന്ന പി ബി യോഗത്തിലെ തിരഞ്ഞെടുപ്പ് അവലോകനത്തിലാണ് ഈ വിലയിരുത്തൽ. എൽ ഡി എഫ് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് സി പി എം ജനറൽ സെക്രട്ടറി എം എ ബേബി അവകാശപ്പെട്ടു.

ഭരണ വിരുദ്ധ വികാരമോ സർക്കാരിനെതിരായ ന്യൂനപക്ഷ ഏകീകരണമോ സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്നാണ് സി പി എം വിലയിരുത്തൽ. മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമടക്കം പി ബി യോഗത്തിൽ പങ്കെടുത്തു. വനിത സംവരണ ബില്ലുമായി ബന്ധപ്പെട്ടുള്ള മണ്ഡല പുനർനിർണയത്തിലും സി പി എം ജനറൽ സെക്രട്ടറി പ്രതികരിച്ചു.

പാർലമെൻ്റിനെ സ്വന്തം കുതന്ത്രങ്ങൾ കയറ്റാനുള്ള സ്ഥലമായി മാറ്റാനാണ് ആർ എസ് എസ് - ബി ജെ പി ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. വനിത സംവരണ ബില്ലിന്‍റെ മറവിൽ നിരവധി ദുരുദ്ദേശങ്ങൾ ഒളിച്ചു വെച്ചിട്ടുണ്ട്. വിമർശിക്കുന്നവരെ വനിത സംവരണത്തിന് എതിരെന്ന് വരുത്തിതീർക്കാൻ ആണ് ശ്രമം.

സി പി എം വനിത സംവരണത്തിന് വേണ്ടി നിൽക്കുന്ന പാർട്ടി ആണ്. പക്ഷേ ആലോചിച്ചുറപ്പിച്ച ചില ദുരുദ്ദേശങ്ങൾ ഇതിന് പിന്നിൽ ഉണ്ടെന്നും ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി. സീറ്റ് വർധിപ്പിക്കുന്നതിലൂടെ പാർലമെൻ്റിനെ ആർ എസ് എസ് അക്രമികളുടെ ആൾക്കൂട്ടം ആക്കാനാണ് ശ്രമമെന്നും ബേബി വിമർശിച്ചു.

രണ്ട് പ്രധാനപ്പെട്ട സംസ്ഥാനങ്ങളിൽ തെരഞ്ഞെപ്പ് നടക്കുകയാണ്. ഇതിനിടയിലാണ് മോദി സർക്കാരിന്‍റെ നീക്കം. രാഷ്ട്രീയ പാർട്ടി നേതാക്കളുമായി ചർച്ച നടത്തി വേണം ഇക്കാര്യം തീരുമാനിക്കാൻ. എന്നാൽ അതൊന്നും ഉണ്ടായിട്ടില്ല. ചർച്ച നടത്താൻ പ്രധാനമന്ത്രി തയ്യാറാവില്ല. 2029 ലക്ഷ്യമിട്ടാണ് വനിതാ സംവരണ ബിൽ കൊണ്ട് വരുന്നത്. 3 വർഷം ഉണ്ട് ഇനിയും ഉണ്ട്. അപ്പോൾ ഒന്നോ രണ്ടോ മാസം വൈകിയാലും ആകാശം ഇടിഞ്ഞു വീഴില്ലെന്നും സി പി എം ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.

പ്രധാനപ്പെട്ട ചോദ്യങ്ങൾക്ക് മോദിയും, കിരൺ റിജിജുവും മറുപടി പറഞ്ഞിട്ടില്ല. ഈ തട്ടിപ്പിനെ അതിശക്തമായി സി പി എമ്മും, ഇടത് പാർട്ടികളും എതിർക്കും. മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കൂടി ആലോചിക്കും. ജമ്മു കശ്മീരിലും അസമിലും ഡെലിമിറ്റേഷൻ നടത്തിയത് ദുരുദേശത്തോടെ ആയിരുന്നു. ബി ജെ പിക്ക് എതിരായ വോട്ടുകളെ വെട്ടിമുറിച്ചു പല മണ്ഡലങ്ങളിലാക്കിയ ക്രിമിനൽ കുറ്റം ആയിരുന്നു.

ഇത് ഇന്ത്യയിൽ മുഴുവൻ വനിത സംവരണത്തിൻ്റെ പേരിൽ നടപ്പാക്കാനുള്ള കുബുദ്ധിയാണ് ബി ജെ പിക്ക്. ചർച്ചകൾ ഒഴിവാക്കി പാർലമെന്‍റിനെ ആർ എസ് എസ് അക്രമികളുടെ കൈയ്യാങ്കളിക്കുള്ള വേദിയാകാൻ ശ്രമിക്കുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ഗ്യാനേഷ് കുമാർ എന്തിനാണ് ഇരിക്കുന്നതെന്ന ചോദ്യവും എം എ ബേബി ഉയർത്തി.

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കുന്ന വിഷയങ്ങൾ അല്ലെ ഇത്. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ബാധകം അല്ലേ ഇപ്പോൾ. ഇതെല്ലാം മറികടന്നുള്ള നീക്കമാണ് മോദി സർക്കാർ നടത്തുന്നതെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/353398/ldf-to-retain-power-in-kerala-expects-cpm-pb)