---
title: "കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി"
english_title: "Minister KKrishnankutty responds to the allegations raised by DrMathewKuzhalnadan."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/352002/minister-kkrishnankutty-responds-to-the-allegations-raised-by-drmathewkuzhalnadan-new-"
published_at: "2026-04-07T11:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d499c03f460_krishnkutty.jpg"
keywords: []
---

# കരിമണൽ ലോബി ആരോപണം: 'ഇത് എ.ഐ യുഗമല്ലേ, ശബ്ദരേഖ പരിശോധിക്കട്ടെ'; കുഴൽനാടന്റെ ആരോപണങ്ങൾ തള്ളി മന്ത്രി കെ. കൃഷ്ണൻകുട്ടി

> **Lead Summary:** **തിരുവനന്തപുരം: **തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പുറത്തുവിട്ട ശബ്ദരേഖ തന്റേതാണോ എന്ന് പരിശോധിക്കണമെന്നും എ.ഐ യുഗത്തിൽ ശബ്ദങ്ങൾ കൃത്രിമമായി നിർമ്മിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

## Article Content

**തിരുവനന്തപുരം: **തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എം.എൽ.എ ഉന്നയിച്ച ആരോപണങ്ങൾ തള്ളി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. പുറത്തുവിട്ട ശബ്ദരേഖ തന്റേതാണോ എന്ന് പരിശോധിക്കണമെന്നും എ.ഐ യുഗത്തിൽ ശബ്ദങ്ങൾ കൃത്രിമമായി നിർമ്മിക്കാമെന്നും മന്ത്രി പ്രതികരിച്ചു.

തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് ഞാൻ അത്തരത്തിൽ പറഞ്ഞിട്ടില്ല എന്നാണ് എന്റെ ഓർമയെന്ന് കെ. കൃഷ്‌ണൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. ഇത് എ.ഐ യുഗമല്ലേ. സത്യമേത് മിഥ്യയേത് എന്ന് എങ്ങനെ മനസ്സിലാക്കും. ആരോപണത്തിനെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

'നിയമസഭയിൽ ഇതിനെകുറിച്ച് വിശദമായ ചർച്ച നടന്നിരുന്നു. അന്നൊന്നും പറയാത്ത കാര്യമാണ് മാത്യു കുഴൽനാടൻ ഇപ്പോൾ ഉന്നയിക്കുന്നത്. തീർച്ചയായും ഇത് തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആരോപണമാണ്. മാത്യു. ടി. തോമസ് നല്ലൊരു മനുഷ്യനാണ്. അയാൾ ജീവിതത്തിൽ അങ്ങനെ ചെയ്തിട്ടില്ല. ശബ്ദം എ.ഐ ആണോ എന്ന് പരിശോധിക്കട്ടെ. എന്നിട്ട് തുടർ നടപടികൾ സ്വീകരിക്കും' കെ. കൃഷ്ണൻകുട്ടി പറഞ്ഞു.

കേരളത്തെ തകർത്ത പ്രളയം കേരള സർക്കാറും വൈദ്യുതി മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടിയും മുൻ ജലസേചന മന്ത്രിയായിരുന്ന മാത്യു. ടി. തോമസും കൂടെ കരിമണൽ ലോബിക്കായി ഉണ്ടാക്കിയതാണെന്നാണ് മുവാറ്റുപുഴ എം.എൽ. ഡോ. മാത്യു കുഴൽനാടന്റെ ആരോപണം. മന്ത്രി കൃഷ്ണൻകുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുൻ ജനതാദൾ പ്രവർത്തകൻ പ്രഭാതിന്റെ സാന്നിധ്യത്തിലാണ് മാത്യു കുഴൽനാടൻ വാർത്ത സമ്മേളനം നടത്തിയത്. വാർത്ത സമ്മേളനത്തിൽ മന്ത്രിയുടേതെന്ന് സംശയിക്കുന്ന ശബ്ദരേഖ പുറത്തുവിട്ടാണ് എം.എൽ.എ ആരോപണം ഉന്നയിച്ചത്.

മണിയാറിലും പറമ്പിക്കുളത്തും ക്രമക്കേടുകള്‍ നടന്നു. ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ പുറത്തുവിട്ടാണ് മൂവാറ്റുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയായ മാത്യു കുഴല്‍നാടന്റെ ആരോപണം. കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയില്‍ മുന്‍മന്ത്രിയായിരുന്ന മാത്യു ടി തോമസിനെതിരെയും ആരോപണമുണ്ട്.

തോട്ടപ്പള്ളി സ്പില്‍വേ ഒരു മാസം മുന്‍പേ തുറക്കേണ്ടിയിരുന്നതാണെന്നും എന്തുകൊണ്ട് തുറന്നില്ലെന്ന് മാത്യു കുഴല്‍നാടന്‍ ചോദിച്ചു.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ആവശ്യപ്പെട്ടിട്ടും തുറക്കാന്‍ അനുമതി കൊടുത്തില്ല . അത് തുറന്നാല്‍ അതിന്റെ താഴെയുള്ള കാര്യമണല്‍ ഒലിച്ചു പോകും. ആ മണല്‍ കരാര്‍ എടുത്തത് മേരി മാതാ എന്ന കരാര്‍ കമ്പനിയാണ്.

ക്യൂബിക് മീറ്ററിന് 62 രൂപ എന്ന നിലയിലാണ് കരാര്‍ നല്‍കിയത്. അത് മറച്ചു വിറ്റാല്‍ ചുരുങ്ങിയത് 2000 രൂപയെങ്കിലും കിട്ടും. അഞ്ചു കോടിക്ക് കരാറുകാരന് വില്‍ക്കും. എല്ലാ ചിലവും കഴിഞ്ഞ് 300 കോടി കരാറുകാരന് ലാഭം കിട്ടും. കോടികളുടെ ഇടപാടാണ് നടന്നതെന്നും ആരും പുണ്യാളന്‍ ചമയേണ്ടെന്നും മാത്യു കുഴല്‍നാടന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/352002/minister-kkrishnankutty-responds-to-the-allegations-raised-by-drmathewkuzhalnadan-new-)