വടക്കാഞ്ചേരി: (truevisionnews.com) രണ്ടാനച്ഛനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 24-കാരനായ വളർത്തുമകൻ അറസ്റ്റിലായി. വടക്കാഞ്ചേരി മംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന തിരുവനന്തപുരം വിതുര സ്വദേശി അജ്മൽ മുഹമ്മദിനെയാണ് വടക്കാഞ്ചേരി പോലീസ് പിടികൂടിയത്.
പീടികയിൽ വീട്ടിൽ ബഷീറിനെയാണ് ഇയാൾ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചത്. പ്രതി സ്ഥിരമായി രാത്രി വൈകി വീട്ടിലെത്തുന്നത് ബഷീർ ചോദ്യം ചെയ്തതിനെത്തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ശനിയാഴ്ച പുലർച്ചെ 12.30-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തർക്കത്തിനിടെ അടുക്കളയിൽ നിന്ന് വെട്ടുകത്തിയുമായെത്തിയ അജ്മൽ ബഷീറിന്റെ തലയ്ക്ക് വെട്ടുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ അജ്മലിന്റെ മാതാവിനും പരിക്കേറ്റു.
ഇവരുടെ ഇടപെടൽ മൂലമാണ് ബഷീർ വലിയ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മാതാവിന്റെ കൈവിരലുകൾക്കും കൈത്തണ്ടയ്ക്കും പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വടക്കാഞ്ചേരി പോലീസ് പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
അക്രമത്തിന് ശേഷം വീടിന്റെ പരിസരത്ത് തന്നെ ഒളിച്ചിരുന്ന പ്രതിയെ പോലീസ് തിരച്ചിലിനൊടുവിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ വടക്കാഞ്ചേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
Content Highlight: Young man arrested for attempting to stab stepfather to death




































