കണ്ണൂർ: പയ്യന്നൂരിലെ സി.പി.ഐ.എം ഓഫീസിൽ വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്നുവെന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ആരോപണത്തിനെതിരെ രൂക്ഷമായ മറുപടിയുമായി ഇ.പി. ജയരാജൻ. കോൺഗ്രസിന്റെ ദേശീയ നേതാവായ വേണുഗോപാൽ തന്റെ നിലവാരം കുറയ്ക്കരുതെന്നും പയ്യന്നൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ വെറും ശബ്ദമായി മാറരുതെന്നും ജയരാജൻ പരിഹസിച്ചു. വ്യാജരേഖകൾ ചമയ്ക്കുന്നത് കോൺഗ്രസിന്റെ ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾക്കെതിരെ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വക്കീൽ നോട്ടീസ് അയച്ചു. പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫീസിനെതിരെ ഉന്നയിച്ച പരാമർശങ്ങൾ പിൻവലിക്കണമെന്നാണ് ആവശ്യം. നേരത്തെ കോൺഗ്രസ് ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും കമ്മീഷൻ ഡെപ്യൂട്ടി കളക്ടറോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.
എസ്.ഡി.പി.ഐ പിന്തുണയെക്കുറിച്ചുള്ള ചോദ്യത്തിന്, കേരളത്തിലെ മൂന്നരക്കോടി ജനങ്ങളുടെയും മുന്നണിയാണ് എൽ.ഡി.എഫ് എന്നും വോട്ട് തേടി എല്ലാ വിഭാഗം ആളുകളുടെയും അടുത്ത് പോകുമെന്നും ഇ.പി. ജയരാജൻ വ്യക്തമാക്കി. പരാജയഭീതി മൂലം സി.പി.ഐ.എം പഴയ തന്ത്രങ്ങൾ പുറത്തെടുക്കുകയാണെന്നായിരുന്നു കെ.സി. വേണുഗോപാലിന്റെ ആരോപണം.
Content Highlight: 'Forged documents are a habit of Congress'; EP Jayarajan responds to K.C. Venugopal



































