തൃശ്ശൂര്‍: (https://truevisionnews.com/) തൃശ്ശൂർ കൊടുങ്ങല്ലൂരിലെ സ്പെഷ്യൽ സ്കൂളിൽ ഓട്ടിസം ബാധിതനായ അന്തേവാസി ശ്രീനാഥ് മരിച്ചത് ക്രൂരമായ മർദ്ദനമേറ്റാണെന്ന് സ്ഥിരീകരിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് മരണകാരണം ക്രൂരമർദ്ദനമാണെന്ന് വ്യക്തമായത്.
ആന്തരിക അവയവങ്ങള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഓട്ടിസം ബാധിതനായ ശ്രീനാഥ് ഇടയ്ക്കിടെ അക്രമാസക്തനാവാറുണ്ടായിരുന്നെന്നും നിയന്ത്രിക്കുന്നതിനായി കെയര്‍ ടേക്കര്‍ മഹേഷ് വടി ഉപയോഗിച്ച് അടിക്കുന്നത് പതിവായിരുന്നുവെന്നുമാണ് സമീപവാസികള്‍ പറയുന്നത്.
ഓട്ടിസം ബാധിതനായ ശ്രീനാഥിനെ ഒന്നാം തീയതി രാവിലെയാണ് സ്‌പെഷല്‍ സ്‌കൂളിന്റെ മുകളിലത്തെ നിലയില്‍ ബോധമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. വൈകാതെ മരണം സംഭവിച്ചു. ദേഹമാസകലം അടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം കൊലപാതകം എന്ന് വ്യക്തമായത്.
കെയര്‍ടേക്കറുടെ സ്ഥാപനം പ്രവര്‍ത്തിക്കുന്നത് കൃത്യമായ ലൈസന്‍സ് ഇല്ലാതെയാണെന്ന് കണ്ടെത്തിയിട്ടുണ്ട്, മാത്രവുമല്ല പരിശീലനം ലഭിക്കാത്തവരാണ് അന്തേവാസികളെ ശുശ്രൂഷിച്ചിരുന്നത്. ഇവിടെ മൂന്ന് മാസം മുമ്പുണ്ടായ മരണത്തിലും സംശയമുള്ളതായി നാട്ടുകാര്‍ ആരോപിച്ചു. മഹേഷിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.
Content Highlight: Death of special school inmate a murder




































