കണ്ണൂർ: ( www.truevisionnews.com ) കെ.സി. വേണുഗോപാലിന്റെ ആരോപണങ്ങൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സി.പി.എം നേതാവ് എം.വി. ജയരാജൻ. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരെപ്പോലെ 'കള്ളാ കള്ളാ' എന്ന് വിളിച്ചുപറഞ്ഞ് ശ്രദ്ധ തിരിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്ന് ജയരാജൻ പരിഹസിച്ചു.
വ്യാജരേഖ ചമച്ച് യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് അട്ടിമറിച്ച രാഹുൽ മാങ്കൂട്ടത്തിലിനോടാണ് കെ.സി. വേണുഗോപാൽ സത്യസന്ധതയെക്കുറിച്ച് പറയേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കെ.എസ്.ആർ.ടി.സിയെ തകർക്കാൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാണ് യു.ഡി.എഫ് മുന്നോട്ടുവെക്കുന്നതെന്ന് ജയരാജൻ ആരോപിച്ചു. സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുമെന്ന് പ്രഖ്യാപിക്കുന്ന യു.ഡി.എഫ്, എങ്ങനെ ബസ് ഓടിക്കുമെന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ല.
തങ്ങൾ അധികാരത്തിലിരുന്നപ്പോൾ കെ.എസ്.ആർ.ടി.സിയെ കട്ടപ്പുറത്താക്കിയവരാണ് ഇപ്പോൾ ഇല്ലാത്ത സൗജന്യയാത്ര പ്രഖ്യാപിച്ച് ജനങ്ങളെ കബളിപ്പിക്കാൻ നോക്കുന്നത്. ബസ്സിൽ കയറിയും അടുക്കളയിൽ കയറിയും നടത്തുന്ന ഇത്തരം ഗിമ്മിക്കുകൾ കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് യു.ഡി.എഫ് കരുതേണ്ടെന്നും പറഞ്ഞു.
Content Highlight: Drama on the bus and in the kitchen; CPM says UDF promises are empty



































