ഇടുക്കി:(truevisionnews.com) പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി എം.എം. മണി എം.എൽ.എ. കേരളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണ് സതീശനെന്നും അദ്ദേഹം എത്രയും വേഗം രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വനവാസത്തിന് പോകണമെന്നും മണി പരിഹസിച്ചു. രമേശ് ചെന്നിത്തല, എ.കെ. ആന്റണി, ഉമ്മൻചാണ്ടി തുടങ്ങിയവർ വ്യത്യസ്തരായ നേതാക്കളായിരുന്നുവെന്നും എന്നാൽ സതീശൻ ആ നിലവാരത്തിലല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് താൻ സ്വയം പിന്മാറിയതാണെന്നും പാർലമെന്ററി സ്ഥാനങ്ങളോട് തനിക്ക് വ്യാമോഹമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ കമ്മിറ്റിയുടെ പട്ടികയിൽ തന്റെ പേരുണ്ടായിരുന്നെങ്കിലും മത്സരിക്കാനില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നു. ബാല്യം മുതൽ വിപ്ലവ പ്രസ്ഥാനത്തിനൊപ്പം സഞ്ചരിക്കുന്ന തനിക്ക് പാർട്ടി എല്ലാ അംഗീകാരങ്ങളും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. നെഹ്‌റു കുടുംബത്തിൽ ജനിച്ചു എന്നത് മാത്രമാണ് രാഹുലിന്റെ ഏക യോഗ്യതയെന്നും കോൺഗ്രസ് നൽകുന്ന വാഗ്ദാനങ്ങൾ വെറും വിഡ്ഢിത്തമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധി ഘാതകർക്ക് രാജ്യം വിട്ടുകൊടുത്ത പാരമ്പര്യമാണ് കോൺഗ്രസിന്റേത്. കേരളത്തിൽ ഇടതുപക്ഷത്തിന് പകരം വെക്കാൻ മറ്റൊരു സംവിധാനമില്ലെന്നും ക്ഷേമപ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും മണി പറഞ്ഞു. പാർട്ടിക്കെതിരെ പ്രവർത്തിച്ചാൽ താൻ ഉൾപ്പെടെ ആരെയും പുറത്താക്കുന്നതാണ് സി.പി.എം ശൈലിയെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Content Highlight: 'Satheesan should go into exile, he is the lowest quality opposition leader': MM Mani lashes out at V.D. Satheesan.



































