---
title: "'ഇത് കള്ളക്കേസ്, സത്യം തെളിയും'; ജയിലിലേക്ക് പോകും മുൻപ് പ്രതികരിച്ച് രഞ്ജിത്ത്"
english_title: "'This is a false case, the truth will come out'; Ranjith responds before going to jail"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/350889/this-is-a-false-case-the-truth-will-come-out-ranjith-responds-before-going-to-jail"
published_at: "2026-04-01T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69cca1aace2a4_Ranjith_responds_before_going_to_jail.jpg"
keywords: []
---

# 'ഇത് കള്ളക്കേസ്, സത്യം തെളിയും'; ജയിലിലേക്ക് പോകും മുൻപ് പ്രതികരിച്ച് രഞ്ജിത്ത്

> **Lead Summary:** കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. നടപടിക്രമങ്ങളുടെ ഭാഗമായി രണ്ടാമതും വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ്, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അത് തെളിയുമെന്നും രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

## Article Content

കൊച്ചി: യുവനടിയുടെ ലൈംഗിക അതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ എറണാകുളം സബ് ജയിലിൽ പ്രവേശിപ്പിച്ചു. തൃപ്പൂണിത്തുറയിലെ മജിസ്ട്രേറ്റിന്റെ വസതിയിൽ ഹാജരാക്കിയ ശേഷമാണ് രഞ്ജിത്തിനെ റിമാൻഡ് ചെയ്തത്. നടപടിക്രമങ്ങളുടെ ഭാഗമായി രണ്ടാമതും വൈദ്യപരിശോധന നടത്തിയ ശേഷമാണ് ഇദ്ദേഹത്തെ ജയിലിലേക്ക് മാറ്റിയത്. ജയിലിൽ പ്രവേശിക്കുന്നതിന് തൊട്ടുമുൻപ്, തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നും അത് തെളിയുമെന്നും രഞ്ജിത് മാധ്യമങ്ങളോട് പ്രതികരിച്ചു.

മൂന്നാമത്തെ പീഡന കേസാണ് രഞ്ജിത്തിനെതിരെ ഉയരുന്നത്. സമാനമായ രണ്ട് കേസുകൾ നേരത്തെ രഞ്ജിത്തിനെതിരെ ഉയർന്നിരുന്നു. രഞ്ജിത്ത് തന്നോട് മോശമായി പെരുമാറിയെന്നും ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നും ബംഗാളി നടി 2024 ‍ല്‍ വെളിപ്പെടുത്തിയിരുന്നു. 2009-ൽ 'പാലേരി മാണിക്യം' സിനിമയുടെ ചിത്രീകരണത്തിനിടെ കൊച്ചിയിലെ ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു സംഭവം എന്നായിരുന്നു ആരോപണം. ഈ കേസിൽ പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ നൽകി. എന്നാൽ കേസ് കഴിഞ്ഞ ഒക്ടോബറിൽ ഹൈക്കോടതി റദ്ദാക്കി. 2009ൽ നടന്ന സംഭവത്തിൽ കേസെടുക്കുന്നതിന് മജിസ്ട്രേറ്റ് കോടതിക്കുള്ള സമയപരിധി അവസാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ഹൈക്കോടതി നടപടി.

2012 ൽ ബെംഗളൂരുവിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ വെച്ച് സംവിധായകൻ രഞ്ജിത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് പരാതി നൽകിയിരുന്നു. 'ബാവുട്ടിയുടെ നാമത്തിൽ' സിനിമയുടെ ലൊക്കേഷനിൽ വെച്ച് പരിചയപ്പെട്ട ശേഷം ബെംഗളൂരുവിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നും നഗ്നചിത്രങ്ങൾ എടുത്തെന്നും യുവാവ് മൊഴി നൽകി. ഈ ആരോപണത്തിൽ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. പരാതി നൽകിയതിൽ ഉണ്ടായ 12 വർഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി കർണാടക ഹൈക്കോടതി 2025 ജൂലൈയിൽ ഈ കേസ് റദ്ദാക്കി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/350889/this-is-a-false-case-the-truth-will-come-out-ranjith-responds-before-going-to-jail)