പാലക്കാട്: ( www.truevisionnews.com ) പീഡന പരാതിയിൽ പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് സി വത്സന് എതിരെ പൊലീസ് കേസെടുത്തു. യുവതിയെ ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് പരാതി. പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്.
ജോലി വാഗ്ദാനം ചെയ്ത് താമസ സ്ഥലത്തെത്തി പീഡിപ്പിച്ചുവെന്ന് കാട്ടി ദലിത് യുവതിയാണ് പീഡന പരാതി നൽകിയത്. പാലക്കാട് ജില്ലാ ആശുപത്രിക്ക് സമീപത്ത് വെച്ച് കാറിൽ വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു. പട്ടാമ്പിയിലെ ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് കാറിൽ കയറ്റി കൊണ്ടുപോയി, കാറിൽ വെച്ചും പീഡനത്തിനിരയാക്കി.
പാലക്കാട് ജില്ല ആശുപത്രിക്ക് സമീപം വെച്ചും പീഡനമുണ്ടായി. ഇത് കൂടാതെ പാലക്കാട്ടെ ഒരു ഹോട്ടലിലേക്ക് ഭീഷണിപ്പെടുത്തി വിളിച്ചുവരുത്തി പീഡിപ്പിക്കാനും ശ്രമിച്ചു. ഈ സമയത്ത് മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തി എന്ന് യുവതി പറയുന്നു. പ്രതി നിലവിൽ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിക്ക് ഉൾപ്പെടെ പരാതി കൈമാറി. പാലക്കാട് നഗരസഭ 24ാം വാർഡിലെ കൗൺസിലറാണ് പ്രശോഭ്.
അതേസമയം ഷാഫി പറമ്പിലിൻ്റെയും വി.കെ. ശ്രീകണ്ഠൻ്റെയും പേര് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും, ഷാഫിയെ വീഡിയോ കോൾ ചെയ്ത് കാണിച്ചെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു. കയ്യിലുള്ള തെളിവുകൾ ഒക്കെ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. എനിക്ക് അച്ഛനും അമ്മയുമില്ല, എനിക്ക് എന്തെങ്കിലും പറ്റിയാൽ പോലും ചോദിക്കാൻ ആരും വരില്ലല്ലോ. ഇപ്പോഴും പേടിയോടെയാണ് കഴിയുന്നത്. പരാതി കൊടുത്തതിനുശേഷം ഫോൺ ഓഫാക്കിയെന്നും അതുകൊണ്ട് ആരും എന്നെ കോൺടാക്ട് ചെയ്തിട്ടില്ലെന്നും യുവതി ചൂണ്ടിക്കാട്ടി.
Content Highlight: Sexual harassment complaint Case registered against Palakkad councilor Prasob



































