---
title: "യുപിയിൽ നടുക്കുന്ന കൊലപാതകം: പ്രണയവിവാഹം കഴിഞ്ഞ് 4 വർഷം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ അമ്മായിയച്ഛനും സംഘവും മർദ്ദിച്ചുകൊന്നു"
english_title: "4 years after love marriage; A young man who had reached a compromise was beaten to death by his father-in-law and his gang"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348852/4-years-after-love-marriage-a-young-man-who-had-reached-a-compromise-was-beaten-to-death-by-his-father-in-law-and-his-gang"
published_at: "2026-03-21T07:37:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69bdfd64c7e95_crime.jpg"
keywords: []
---

# യുപിയിൽ നടുക്കുന്ന കൊലപാതകം: പ്രണയവിവാഹം കഴിഞ്ഞ് 4 വർഷം; ഒത്തുതീർപ്പിനെത്തിയ യുവാവിനെ അമ്മായിയച്ഛനും സംഘവും മർദ്ദിച്ചുകൊന്നു

> **Lead Summary:** **ലക്നൌ: **മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം. നാല് വർഷത്തിന് ശേഷം മകളേയും ഭർത്താവിനേയും വിരുന്നിന് ക്ഷണിച്ച് മാതാപിതാക്കൾ. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെത്തിയ മരുമകനെ അമ്മായിയച്ഛനും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിമാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചുകൊന്നു.

## Article Content

**ലക്നൌ: **മാതാപിതാക്കളുടെ അനുവാദമില്ലാതെ വിവാഹം. നാല് വർഷത്തിന് ശേഷം മകളേയും ഭർത്താവിനേയും വിരുന്നിന് ക്ഷണിച്ച് മാതാപിതാക്കൾ. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെത്തിയ മരുമകനെ അമ്മായിയച്ഛനും അമ്മായിയമ്മയും ഭാര്യയുടെ സഹോദരിമാരും ചേർന്ന് ക്രൂരമായി മർദ്ദിച്ചുകൊന്നു.

ഉത്തർ പ്രദേശിലെ പ്രതാപ്ഗഡിലാണ് സംഭവം. 30 വയസ് പ്രായമുള്ള വിഷ്ണു യാദവ് ആണ് കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ ഭാര്യ സാക്ഷി സിംഗിന്റെ കൈകാലുകൾ ബന്ധിച്ച് കെട്ടിയിട്ട ശേഷം യുവതിയുടെ മുന്നിൽ ഇട്ടാണ് വിഷ്ണുവിനെ മർദ്ദിച്ച് കൊന്നത്.

മാർച്ച് 17നാണ് സാക്ഷിയേയും വിഷ്ണുവിനേയും സാക്ഷിയുടെ മാതാപിതാക്കൾ വീട്ടിലേക്ക് ക്ഷണിച്ചത്. ബംഗ്ല ബസാർ ഭാഗത്തെ സെക്ടർ 1ലെ വീട്ടിലേക്കാണ് ദമ്പതികൾ എത്തിയത്. വീട്ടിലെത്തിയ സാക്ഷിയെ മാതാപിതാക്കൾ കെട്ടിയിട്ടും പിന്നാലെയായിരുന്നു വിഷ്ണുവിനെ മരപ്പലക കൊണ്ട് മാറി മാറി ആക്രമിച്ചത്.

ഭർത്താവിനെ വെറുതെ വിടണമെന്നും ആക്രമിക്കരുതെന്നുമുള്ള സാക്ഷിയുടെ നിലവിളിയ്ക്ക് വീട്ടുകാർ വഴങ്ങിയതുമില്ല. വിഷ്ണുവിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കിടക്കുന്നത് കണ്ട അയൽവാസികൾ പൊലീസിൽ വിളിച്ചതിന് പിന്നാലെയാണ് ക്രൂരമായ മർദ്ദനം പുറത്ത് അറിയുന്നത്. കൈകാലുകൾ ബന്ധിച്ച നിലയിലുണ്ടായിരുന്ന സാക്ഷിയെ പൊലീസ് രക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ വിഷ്ണുവിന്റെ പിതാവിന്റെ പരാതിയിൽ സാക്ഷിയുടെ പിതാവ് തീർത്ഥരാജ് സിംഗ്, അമ്മ സരോജ് ദേവി, സഹോദരിമാരായ രാധ, രത്ന, ജ്യോതി, വിധി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിന് ഉപയോഗിച്ച പട്ടികയും മരക്കമ്പുകളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മുപ്പതിലേറെ മാരക മുറിവുകളാണ് യുവാവിന്റെ മരണത്തിന് കാരണമായത്. ഇതിൽ 16 മുറിവുകൾ വിഷ്ണുവിന്റെ തലയിലാണ് ഏറ്റിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348852/4-years-after-love-marriage-a-young-man-who-had-reached-a-compromise-was-beaten-to-death-by-his-father-in-law-and-his-gang)