പാലക്കാട്:( www.truevisionnews.com ) വാളയാർ അട്ടപ്പള്ളത്ത് ഛത്തീസ്ഗഡ് സ്വദേശി രാംനാരായൺ ഭാഗേൽ ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. പാലക്കാട് എസ്‌സി/എസ്ടി സ്പെഷ്യൽ കോടതി പ്രതികൾക്ക് ജാമ്യം അനുവദിച്ച നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്.
വിചാരണ കോടതി ജഡ്ജി യാന്ത്രികമായാണ് പ്രവർത്തിച്ചതെന്നും, പ്രതികൾക്ക് ജാമ്യം നൽകുന്നതിൽ അനാവശ്യമായ തിടുക്കം കാണിച്ചുവെന്നും കോടതി നിരീക്ഷിച്ചു.
ബംഗ്ലാദേശിയാണെന്ന് ആരോപിച്ചായിരുന്നു ഒരു കൂട്ടം ആളുകൾ രാംനാരായണനെ മണിക്കൂറുകളോളം ക്രൂരമായി മർദിച്ചത്. കേസിൽ ആകെ 20 പ്രതികളുണ്ടെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും ഒളിവിലാണ്.
ഈ സാഹചര്യത്തിൽ പ്രധാന പ്രതികൾക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിന്റെ നിരവധി അടയാളങ്ങൾ കണ്ടെത്തിയിരുന്നു.
Content Highlight: Walayar mob lynching: High Court cancels bail of accused



































