---
title: "'മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന സ്വപ്‌നം വിഫലമാകും; എനിക്കുള്ള കോണ്‍ഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കും' - ജി. സുധാകരന്‍"
english_title: "g sudhakaran says 3rd pinarayi government will not come in kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/348530/g-sudhakaran-says-3rd-pinarayi-government-will-not-come-in-kerala"
published_at: "2026-03-19T10:01:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0af4e3686d_g_sudhakaran.jpg"
keywords: []
---

# 'മൂന്നാം പിണറായി സര്‍ക്കാര്‍ എന്ന സ്വപ്‌നം വിഫലമാകും; എനിക്കുള്ള കോണ്‍ഗ്രസ് പിന്തുണ ചരിത്രത്തിലെ രജതരേഖയായി സ്ഥാനം പിടിക്കും' - ജി. സുധാകരന്‍

> **Lead Summary:** ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം എന്ന സ്വപ്‌നം വിഫലമാകുമെന്ന് ജി സുധാകരന്‍. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നതെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

## Article Content

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്നാം ഊഴം എന്ന സ്വപ്‌നം വിഫലമാകുമെന്ന് ജി സുധാകരന്‍. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നതെന്നും ജി സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആറ് പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച തനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നതെന്നും ജി സുധാകരന്‍ പറഞ്ഞു.

'അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയാ രാഷ്ട്രീയം കൈയാളുന്നവര്‍ക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്. എന്നെ നേരിടുന്ന എല്‍ഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോള്‍ ഈ കുപ്രചരണങ്ങള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്', ജി സുധാകരന്‍ വിമര്‍ശിച്ചു.

ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ശക്തമായും ആത്മാര്‍ത്ഥമായും തനിക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. അവരോടെല്ലാം ഉള്ള തന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇടതുപക്ഷത്തില്‍ പൊതുവേയും സിപിഐഎമ്മില്‍ പ്രത്യേകിച്ചും നിരവധി പാര്‍ട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടര്‍മാരും തന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നില്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

**ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം**

***ആറ് പതിറ്റാണ്ടിലേറെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം അണിയായും നേതൃത്വ ഭാഗമായും പ്രവര്‍ത്തിച്ച എനിക്ക് നിര്‍ഭയമായും സത്യസന്ധമായും രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനാകാത്ത സാഹചര്യമാണ് വര്‍ഷങ്ങളായി അനുഭവപ്പെടുന്നത്. അഴിമതിക്കാര്‍ക്കും ക്രിമിനല്‍- മാഫിയാ രാഷ്ട്രീയം കൈയാളുന്നവര്‍ക്കുമെതിരെയുള്ള നിലപാടിന്റെ ഭാഗമായാണ് അമ്പലപ്പുഴ അസംബ്ലി മണ്ഡലത്തില്‍ ജനകീയ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനമെടുത്തത്.***

***അമ്പലപ്പുഴയുടെയും ജില്ലയുടെയും കേരളത്തിന്റെയും വികസന മുന്നേറ്റമാണ് ഈ നിലപാടിന്റെ ലക്ഷ്യം. അവസരം കിട്ടിയപ്പോള്‍ എല്ലാം വികസനം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അതില്‍ വിജയിച്ചതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്. എന്നെ നേരിടുന്ന എല്‍ഡിഎഫിന്റെ നേതൃത്വം നിരന്തരമായി സത്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളെ ബന്ധപ്പെടുമ്പോള്‍ ഈ കുപ്രചരണങ്ങള്‍ ഒന്നും അവരെ ബാധിച്ചിട്ടില്ല എന്ന പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്.***

***മണ്ഡലമൊട്ടാകെ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജാതിമത പരിഗണനകള്‍ മാറ്റിവെച്ച് നല്ലവരായ അമ്പലപ്പുഴക്കാര്‍ എനിക്കുവേണ്ടി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. എനിക്കുവേണ്ടി അവര്‍ സംസാരിച്ചു കൊണ്ടിരിക്കുന്നു. നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനമാണ് അവര്‍ നടത്തുന്നത്. ഇക്കൂട്ടത്തില്‍ ഇന്നത്തെ യുഡിഎഫില്‍പ്പെട്ട നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതായി കാണുന്നു. വിജയിക്കുംവരെയും അവര്‍ കൂടെ ഉണ്ടാകുമെന്ന് എന്നോട് വ്യക്തിപരമായി പോലും ഉറപ്പ് തരുന്നു.***

***ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ ശക്തമായും ആത്മാര്‍ത്ഥമായും എനിക്കുവേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. അവരോടെല്ലാം ഉള്ള എന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. ഇടതുപക്ഷത്തില്‍ പൊതുവേയും സിപിഐഎമ്മില്‍ പ്രത്യേകിച്ചും നിരവധി പാര്‍ട്ടി അംഗങ്ങളും പതിനായിരക്കണക്കിന് വോട്ടര്‍മാരും എന്നെ വിജയിപ്പിക്കും എന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് നില്‍പ്പുണ്ട്.***

***ഇത് ഭീഷണി രാഷ്ട്രീയത്തിനും കുപ്രചരണങ്ങള്‍ക്കും തേജോ വധങ്ങള്‍ക്കും എതിരായി സത്യ രാഷ്ട്രീയത്തിന്റെ സൂര്യപ്രഭ തെളിയിക്കാനുള്ള ചരിത്രപരമായ ഒരു പോരാട്ടമാണ്. ഇത് കേരള രാഷ്ട്രീയ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. പിന്തുണയ്ക്കുന്ന എല്ലാ സുമനസ്സുകള്‍ക്കും നന്ദി. വിജയിക്കുന്നവരെ ഈ പിന്തുണ തുടരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിന്റെ നന്ദി എക്കാലവും ഉണ്ടാവും.***

***നിര്‍ണായകമായ ഈ ചരിത്ര ഘട്ടത്തില്‍ അപമാനിക്കാനും അസഭ്യം പറയാനും കുപ്രചരണം നടത്താനും എല്‍ഡിഎഫ് നേതൃത്വം പരസ്യമായി രംഗത്ത് വന്നപ്പോള്‍ ആശ്വാസത്തിന് വചനങ്ങളുമായി പിന്തുണ പ്രവര്‍ത്തനങ്ങളുമായി രംഗത്ത് നില്‍ക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെ ബുദ്ധിപൂര്‍വ്വമായ നിലപാട് ചരിത്രത്തില്‍ ഒരു രജതരേഖയായി സ്ഥാനം പിടിക്കും. സിപിഐഎം നേതൃത്വം രാഷ്ട്രീയമായി പരാജയപ്പെട്ടപ്പോള്‍ പ്രതിപക്ഷ നേതൃത്വങ്ങള്‍ പൊതുവേയും കോണ്‍ഗ്രസ് നേതൃത്വം പ്രത്യേകിച്ചും രാഷ്ട്രീയമായി വിജയിക്കുന്നതാണ് കാണുന്നത്. ഇതിന്റെ ഫലമായി മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകുകയാണ്.***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/348530/g-sudhakaran-says-3rd-pinarayi-government-will-not-come-in-kerala)