കണ്ണൂർ: (truevisionnews.com) സിപിഎം കണ്ണൂർ ജില്ലാ നേതൃത്വത്തിൽ പുകയുന്ന വിഭാഗീയതയും തർക്കങ്ങളും പരസ്യമായ വെല്ലുവിളികളിലേക്ക് നീങ്ങുന്നു. പാർട്ടിക്കെതിരെ കടുത്ത ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയ മുതിർന്ന നേതാവും ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദനെ പുറത്താക്കാൻ സംസ്ഥാന നേതൃത്വം കണ്ണൂർ ജില്ലാ ഘടകത്തിന് നിർദ്ദേശം നൽകി.
ആറ് പതിറ്റാണ്ടിലേറെ നീണ്ട പാർട്ടി ബന്ധം ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ച ടി.കെ. ഗോവിന്ദൻ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നും യുഡിഎഫ് പിന്തുണച്ചാൽ സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കമാണ് പാർട്ടിയെ വെട്ടിലാക്കിയ ഈ പൊട്ടിത്തെറിക്ക് ആധാരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മൂന്ന് തവണ പ്രതിനിധീകരിച്ച മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭാര്യ പി.കെ. ശ്യാമളയെത്തന്നെ സ്ഥാനാർത്ഥിയാക്കിയതിനെ ടി.കെ. ഗോവിന്ദൻ രൂക്ഷമായി വിമർശിച്ചു.
എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിൽ നടന്ന യോഗങ്ങളിൽ വിമർശനം ഉയർന്നിട്ടും അത് അവഗണിച്ച് സ്വന്തം ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കാൻ നേതാവ് തീരുമാനിക്കുന്നത് പാർട്ടിയിൽ കേട്ടുകേൾവിയില്ലാത്ത പ്രവണതയാണെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.
ഇത്തരം അനീതികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ എങ്ങനെ കൂട്ടുനിൽക്കുന്നു എന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാർട്ടിക്കുള്ളിലെ ഇരട്ടത്താപ്പുകളും സാമ്പത്തിക ആരോപണങ്ങളും അദ്ദേഹം വീണ്ടും ചർച്ചയാക്കി.
രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച കാര്യങ്ങളാണ് ശരിയെന്നും ആന്തൂരിലെ പ്രവാസി വ്യവസായ സാജന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി പി.കെ. ശ്യാമളയാണെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.
പി.പി. ദിവ്യയോടും പി.കെ. ശ്യാമളയോടും പാർട്ടി കാണിക്കുന്നത് രണ്ട് നീതിയാണെന്നും പി. ജയരാജനെപ്പോലുള്ള ജനകീയ നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ടി.കെ. ഗോവിന്ദന്റെ ഈ നീക്കം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ജില്ലയിലെ സിപിഎമ്മിന് വലിയ തലവേദനയാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Content Highlight: Decision to expel TK Govindan from CPM


























.jpeg)









