---
title: "വാഗ്‌ദാനാവുമായി അമേരിക്ക: ഇറാൻ നേതാക്കളെക്കുറിച്ച്  വിവരം നൽകുന്നവർക്ക് വൻ തുകയും വിദേശത്ത് പുനരധിവാസവും"
english_title: "Large sums of money and resettlement abroad for information on Iran's supreme leader"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/347581/large-sums-of-money-and-resettlement-abroad-for-information-on-irans-supreme-leader"
published_at: "2026-03-14T09:24:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69b4dcb6a9e69_2.jpg"
keywords: []
---

# വാഗ്‌ദാനാവുമായി അമേരിക്ക: ഇറാൻ നേതാക്കളെക്കുറിച്ച്  വിവരം നൽകുന്നവർക്ക് വൻ തുകയും വിദേശത്ത് പുനരധിവാസവും

> **Lead Summary:** **വാഷിംഗ്ടൺ: [ **ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 93 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക രംഗത്ത്.

## Article Content

**വാഷിംഗ്ടൺ: [ **ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ദശലക്ഷം ഡോളർ (ഏകദേശം 93 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക രംഗത്ത്.

ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സുമായി (IRGC) ബന്ധപ്പെട്ട പത്തോളം പ്രമുഖരെ ലക്ഷ്യമിട്ടാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഈ വൻ തുക വാഗ്ദാനം ചെയ്തിരിക്കുന്നത്. ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്നാണ് മുജ്തബ ഖമേനി അധികാരമേറ്റത്.

ആക്രമണത്തിൽ പരിക്കേറ്റതായി കരുതപ്പെടുന്ന മുജ്തബ ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. പരമോന്നത നേതാവിന് പുറമെ സുരക്ഷാ മേധാവി അലി ലാരിജാനി, ഇന്റലിജൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ്, ആഭ്യന്തര മന്ത്രി എസ്കന്ദർ മൊമേനി എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്ക തേടുന്നുണ്ട്.

ഇറാനിയൻ നേതൃത്വം ഭൂഗർഭ അറകളിൽ ഭീതിയോടെ ഒളിച്ചിരിക്കുകയാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടെങ്കിലും, ലാരിജാനി ഉൾപ്പെടെയുള്ളവർ ടെഹ്‌റാനിലെ പൊതു റാലികളിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് അമേരിക്കൻ വാദങ്ങൾക്ക് തിരിച്ചടിയായിട്ടുണ്ട്.

ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നവരാണ് ഈ നേതാക്കളെന്നാണ് വാഷിംഗ്ടണിന്റെ ആരോപണം. വിവരങ്ങൾ നൽകുന്നവർക്ക് വൻ തുകയ്ക്ക് പുറമെ സുരക്ഷിതമായ രാജ്യങ്ങളിലേക്ക് പുനരധിവാസവും അമേരിക്ക വാഗ്ദാനം ചെയ്യുന്നു.

2020-ൽ ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ശ്രമിച്ചെന്ന ആരോപണവും ഈ നീക്കത്തിന് പിന്നിലുണ്ട്. ഐആർജിസിയെ വിദേശ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്ക, തങ്ങളുടെ പൗരന്മാരുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനാണ് ഈ നീക്കം നടത്തുന്നതെന്ന് വ്യക്തമാക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/347581/large-sums-of-money-and-resettlement-abroad-for-information-on-irans-supreme-leader)