ചേർപ്പ് (തൃശ്ശൂർ): ( www.truevisionnews.com ) കാട്ടുപൂച്ച വട്ടംചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട ഓട്ടോ മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം. ബസിനടിയിൽ കുടുങ്ങിക്കിടന്ന ഓട്ടോ ഡ്രൈവറെ ഒരു മണിക്കൂറിലേറെ സമയമെടുത്താണു പുറത്തെടുക്കാനായത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
പുതുക്കാട് രാപ്പാൾ നമ്പിയത്ത് വീട്ടിൽ സുധന്റെയും ഓമനയുടെയും മകൻ സൂരജാണ് (48) മരിച്ചത്. ഇന്നലെ രാത്രി 8.45ന് പാലയ്ക്കൽ അങ്ങാടി കയറ്റത്തിന് സമീപമായിരുന്നു അപകടം. ലൗലൈറ്റ് എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു മരിച്ച സൂരജ്. രാത്രി ഓട്ടം കഴിഞ്ഞ് ബസ് തൃശൂരിൽ ഒതുക്കിയിട്ട് സ്വന്തം ഓട്ടോയിൽ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
പാലയ്ക്കലിൽ എത്തിയപ്പോൾ പെട്ടെന്ന് കാട്ടുപൂച്ച ഓട്ടോയ്ക്ക് വട്ടം ചാടിയപ്പോൾ പൂച്ചയുടെ ദേഹത്ത് തട്ടാതിരിക്കാൻ ഓട്ടോ വെട്ടിച്ചതിനെ തുടർന്നാണ് നിയന്ത്രണംവിട്ട് മറിഞ്ഞത്. എതിരെ വന്ന ഭുവനേശ്വരി അമ്മ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസിലേക്കാണ് ഓട്ടോ ചെന്ന് ഇടിച്ചത്.
ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് വീണ സൂരജ് ബസിനടിയിൽപ്പെട്ടു. സൂരജിന്റെ തല ബസിനടിയിൽ അമർന്നിരുന്നതിനാൽ പുറത്തേക്ക് എടുക്കാൻ സാധിക്കാതെ ഒരു മണിക്കൂറിലേറെ ബസിനടിയിൽ കുടുങ്ങിക്കിടന്നു. തുടർന്ന് അഗ്നിരക്ഷാ സേനാംഗങ്ങളും നാട്ടുകാരും പൊലീസും ചേർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് സൂരജിനെ പുറത്തെടുത്തത്.
ഒന്നര മണിക്കൂറോളം തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ വാഹനഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സൂരജിന്റെ മൃതദേഹം പുറത്തേക്കെടുത്തപ്പോൾ ഓട്ടോയ്ക്ക് വട്ടം ചാടിയ പൂച്ച പരുക്കുകളോടെ ബസിനടിയിൽ കിടക്കുന്നുണ്ടായിരുന്നു. ബിന്ദുവാണ് സൂരജിന്റെ ഭാര്യ. മക്കൾ: ആരോമൽ, ആർച്ച.
Content Highlight: Auto swerved to save wild cat driver dies after being hit by bus




































