തൃശൂർ: (truevisionnews.com) ആയുർവേദ മരുന്ന് കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരിമരുന്ന് വിൽപന നടത്തിവന്ന യുവാവിനെ പോലീസ് പിടികൂടി. മുല്ലശ്ശേരിയിൽ ആയുർവേദ ഫാർമസി നടത്തിവന്നിരുന്ന പാവറട്ടി കാക്കശ്ശേരി സ്വദേശി ലിജിൻ (34) ആണ് പിടിയിലായത്.
ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന ഏഴാംകല്ല് വെസ്റ്റ് പനക്കപ്പറമ്പിലെ വീട്ടിൽ തൃശൂർ റൂറൽ ഡൻസാഫ് സ്ക്വാഡും വാടാനപ്പള്ളി പോലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ 21.5 കിലോ കഞ്ചാവും 260 ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു.
ഞായറാഴ്ച പുലർച്ചയോടെയായിരുന്നു പോലീസിന്റെ ഈ നിർണ്ണായക നീക്കം. ആയുർവേദ തൈലങ്ങളുടെയും മരുന്നുകളുടെയും സംഭരണശാല എന്ന വ്യാജേനയാണ് ഇയാൾ വീട് ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്നത്.
പിടിയിലായ ലിജിൻ മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി. വീടുകയറി ആക്രമണം നടത്തിയതിനും തട്ടിപ്പ് നടത്തിയതിനും ഇയാൾക്കെതിരെ പാവറട്ടി സ്റ്റേഷനിൽ നേരത്തെ കേസുകളുണ്ട്.
ലഹരിമരുന്നിന്റെ ഉറവിടത്തെക്കുറിച്ച് വാടാനപ്പള്ളി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlight: Drug dealer caught with drugs in Thrissur




































