കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‍യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടയിൽ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കടുത്ത വേദനയ്ക്ക് ആശ്വാസമെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു. മന്ത്രിക്ക് കടുത്ത വേദനയ്ക്ക് ആശ്വാസമുണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണ്ടതില്ലെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
രക്തസമ്മർദ്ദം മരുന്നുകളാൽ നിയന്ത്രണവിധേയമാണ്. കഴുത്തിലെ കശേരുക്കളിൽ ഉണ്ടായ സമ്മർദ്ദമാണ് വേദനയ്ക്ക് കാരണം.യാത്ര അനുവദിക്കാൻ ആകാത്തത് കൊണ്ട് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുമെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു.
ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു വീണാ ജോർജിനെതിരെ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടായത്. വന്ദേഭാരത് ട്രെയിനിൽ തിരുവനന്തപുരത്തേക്ക് മടങ്ങാനെത്തിയ മന്ത്രി വീണാ ജോർജിനെ പ്ലാറ്റ്ഫോമിൽ എത്തിയ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പൊലീസ് വലയം ഭേദിച്ചാണ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
മന്ത്രി തിരിഞ്ഞ് നിന്ന് യൂത്ത് കോൺഗ്രസുകാരോട് രൂക്ഷമായി പ്രതികരിച്ചപ്പോൾ പൊലീസ് പിടിച്ചുമാറ്റി. പ്രതിഷേധക്കാര്‍ അതിക്രമിച്ചെത്തിയപ്പോൾ കഴുത്തിന് പരിക്കെന്ന് വ്യക്തമാക്കിയ മന്ത്രി അൽപസമയം പ്ലാറ്റ്ഫോമിൽ ഇരുന്നു. പിന്നീട് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും തുടർന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. വീണാ ജോർജിന്‍റെ കഴുത്തിന് ക്ഷതം ഉണ്ടെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
Content Highlight: minister veena george injury health updates news medical bulletin out






























