---
title: "കുടുംബം തകര്‍ക്കുമെന്ന ഭീഷണി പ്രകോപനമായി; കരിങ്കല്ലിലേക്ക് തെറിച്ചുവീണ് മരണം, ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "vyttila murder case family threat led to sudden provocation accused shaji confesses"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/344072/vyttila-murder-case-family-threat-led-to-sudden-provocation-accused-shaji-confesses"
published_at: "2026-02-25T08:12:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699e61f47f618_crime.jpg"
keywords: []
---

# കുടുംബം തകര്‍ക്കുമെന്ന ഭീഷണി പ്രകോപനമായി; കരിങ്കല്ലിലേക്ക് തെറിച്ചുവീണ് മരണം, ക്രൂര കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** **കൊച്ചി:** വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്. പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി.

## Article Content

**കൊച്ചി:** വൈറ്റില റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ, കൊല്ലപ്പെടുന്നതിന് മുൻപായി സുധ നേരിട്ടത് ക്രൂരമർദ്ദനമെന്ന് റിപ്പോർട്ട്. പ്രതി ഷാജി യുവതിയുടെ മുഖത്ത് നിരവധി തവണ മുഷ്ടിചുരുട്ടി ഇടിച്ചുവെന്നും യുവതി ബഹളം വച്ചതോടെ വായും മൂക്കും അമർത്തിപ്പിടിച്ചും ക്രൂരത കാട്ടിയെന്നും പൊലീസ് കണ്ടെത്തി. ഇത്തരത്തിൽ മുഖത്തിടിയേറ്റ് കരിങ്കലില്ലേക്ക് തെറിച്ചുവീണാണ് യുവതിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത് എന്നും പൊലീസ് കണ്ടെത്തി.

ആസൂത്രിതമായ ഒരു കൊലപാതകമല്ല ഇത് എന്നാണ് പൊലീസ് പറയുന്നത്. തന്റെ കുടുംബം തകർക്കുമെന്ന യുവതിയുടെ ഭീഷണിയായിരുന്നു പ്രതിയെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. പിന്നാലെയുണ്ടായ കയ്യാങ്കളിക്കിടെ ഷാജി യുവതിയുടെ വായും മൂക്കും അമർത്തിപ്പിടിച്ചു. അപ്പോഴാണ് സുധ മരിച്ചത്. പ്രതി ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

ഷാജിയും സുധയും കുടുംബസുഹൃത്തുക്കൾ കൂടിയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുള്ളയാളാണ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ഷാജി. ഇയാൾക്ക് സുധയുടെ കുടുംബവുമായി ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു. വിവാഹമോചിതയായ സുധയും ഷാജിയും ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നും പൊലീസ് പറയുന്നു. അത്തരത്തിൽ ഒരു കണ്ടുമുട്ടലാണ് പിന്നീട് കൊലപാതകത്തിൽ കലാശിച്ചത്.

മരണം ട്രെയിനിടിച്ചാണെന്ന് വരുത്താനായാണ് പ്രതി മൃതദേഹം റെയിൽവേ ട്രാക്കിൽ കൊണ്ടുവെച്ചത്. എന്നാൽ ട്രെയിൻ വരാത്ത ട്രാക്കാണ് ഇതെന്ന് ഇയാൾക്ക് അറിയില്ലായിരുന്നു. പിന്നാലെ ഷാജി ഫോൺ ഓഫ് ചെയ്ത് ഒളിവിൽ പോകാൻ ശ്രമിക്കുമ്പോഴാണ് കാക്കനാട് നിന്ന് പിടിയിലാകുന്നത്.

ഫെബ്രുവരി 23 രാത്രിയാണ് കൊലപാതകം നടന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അമൃത എക്സ്പ്രസിന്റെ ലോക്കോപൈലറ്റാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നാലെ ലോക്കോപൈലറ്റ് ആദ്യം റെയിൽവേയിലും തുടർന്ന് പൊലീസിലും വിവരമറിയിച്ചു.

മൃതദേഹത്തിൽ മുറിവുകൾ കണ്ടെത്തിയത്തോടെ കൊലപാതകമെന്ന പൊലീസ് ആത്മഹത്യ സാധ്യതകൾ തള്ളിയിരുന്നു. മൃതശരീരത്തിന്റെ തല ട്രാക്കിനോട് ചേർന്നും ശരീരഭാഗങ്ങൾ പുറത്തുമായുമാണ് കണ്ടെത്തിയത്. സ്ത്രീയുടെ മുഖത്തടക്കം പാടുകൾ ഉണ്ടെങ്കിലും ട്രെയിനിടിച്ച രീതിയിലുള്ള പരിക്കുകളൊന്നും ഉണ്ടായിരുന്നില്ല. ഇതായിരുന്നു കൊലപാതകമാണെന്ന് പൊലീസ് സംശയിക്കാനിടയായ കാരണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/344072/vyttila-murder-case-family-threat-led-to-sudden-provocation-accused-shaji-confesses)