---
title: "'ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ': മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്"
english_title: "kozhikode malikkadavu murder case police find crucial evidence"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/339269/kozhikode-malikkadavu-murder-case-police-find-crucial-evidence"
published_at: "2026-01-31T10:11:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/697d886f51bcc_malikadav_crime.jpg"
keywords: []
---

# 'ജീവനൊടുക്കില്ല, കൊല്ലപ്പെട്ടാൽ ഉത്തരവാദി വൈശാഖൻ': മാളിക്കടവ് കൊലപാതകത്തില്‍ നിര്‍ണായക തെളിവ് കണ്ടെത്തി പൊലീസ്

> **Lead Summary:** **കോഴിക്കോട്: **മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം.

## Article Content

**കോഴിക്കോട്: **മാളിക്കടവില്‍ ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഇരുപത്തിയാറുകാരിയെ കൊലപ്പെടുത്തിയ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന് യുവതിയുടെ അവസാന സന്ദേശം.

ആത്മഹത്യ ചെയ്യില്ലെന്നും കൊല്ലപ്പെട്ടാല്‍ അതിന് കാരണം വൈശാഖന്‍ ആയിരിക്കുമെന്നുമാണ് സൈക്കോളജിസ്റ്റിന് അയച്ച സന്ദേശത്തില്‍ യുവതി പറഞ്ഞത്. മരിക്കുന്ന ദിവസം രാവിലെ 9.20-ന് വാട്ട്‌സ്ആപ്പിലൂടെയാണ് യുവതി സൈക്കോളജസ്റ്റിന് സന്ദേശമയച്ചത്.

16 വയസ് മുതല്‍ താന്‍ പീഡനത്തിന് ഇരയായിരുന്നുവെന്നും യുവതി സന്ദേശത്തില്‍ പറഞ്ഞു. കേസില്‍ സൈക്കോളജിസ്റ്റ് മുഖ്യസാക്ഷിയാകും. കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. അപ്പോഴാണ് ഇത്തരമൊരു വാട്ട്‌സാപ്പ് സന്ദേശം വന്ന കാര്യം അവര്‍ പൊലീസിനോട് പറഞ്ഞത്.

ഔദ്യോഗിക നമ്പറിലേക്കാണ് സന്ദേശം വന്നത്. നിര്‍ഭാഗ്യവശാല്‍ അത് കാണാന്‍ വൈകിപ്പോയി. വൈകുന്നേരമാണ് മൊബൈല്‍ നോക്കിയത്. അപ്പോഴേക്കും കൊലപാതകം നടന്നിരുന്നു. വിവാഹാഭ്യര്‍ത്ഥന നടത്തിയതിന് പിന്നാലെയാണ് വൈശാഖന്‍ യുവതിയെ കൗണ്‍സലിംഗിന് വിധേയയാക്കിയത്.

കൊലപാതകം നടന്ന കടയിൽ എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ കടയിൽ എത്തിച്ചും, യുവതിക്ക് നൽകിയ ജ്യൂസ് വാങ്ങിയ ബേക്കറിയിലും, ഉറക്കു ഗുളിക വാങ്ങിയ മെഡിക്കൽ സ്റ്റോറിലും എത്തിച്ച് എലത്തൂർ പൊലീസ് തെളിവെടുപ്പ് നടത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/339269/kozhikode-malikkadavu-murder-case-police-find-crucial-evidence)