കണ്ണൂര്‍:: ( www.truevisionnews.com ) നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരൻ എംപി. കണ്ണൂരിൽ താൻ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നും ഇതുവരെ അക്കാര്യം പാര്‍ട്ടി ചോദിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു.
കണ്ണൂരിൽ മത്സരിക്കുമോയെന്ന് പാര്‍ട്ടി ചോദിക്കുമെന്നാണ് കരുതുന്നത്. അത്തരത്തിലൊരു ചോദ്യം ഉണ്ടായാൽ അപ്പോള്‍ നിലപാട് പറയുമെന്നും ചോദിക്കാതെ താൽപര്യം അറിയിക്കില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും കെ സുധാകരന്‍ രംഗത്തെത്തി. വര്‍ഗീയതയുടെ രാജാവായി പിണറായി വിജയന്‍ മാറിയെന്ന് കെ സുധാകരന്‍ പറഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒരു നേതാവ് വര്‍ഗീയതയുടെ വക്താവായി മാറിയത്. പിണറായി വിജയനാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നതെന്നും കെ സുധാകരന്‍ കുറ്റപ്പെടുത്തി.
കോണ്‍ഗ്രസ് നേതൃത്വവുമായി ശശി തരൂര്‍ അതൃപ്തിയിലാണെന്ന റിപ്പോര്‍ട്ടുകളോടും കെ സുധാകരൻ പ്രതികരിച്ചു. ശശി തരൂരിനോട് സംസാരിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും സംസാരിക്കാത്ത കാലത്തോളം അതിനെക്കുറിച്ച് പറയാൻ തനിക്ക് കഴിയില്ലെന്നുമായിരുന്നു പ്രതികരണം.
അതേസമയം അതിവേഗ റെയില്‍പാതയ്‌ക്കെതിരെയും ശക്തമായ സമരം നടത്തുമെന്ന് കെ സുധാകരന്‍. അതിവേഗ റെയില്‍പാത വന്നാല്‍ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. ജനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ ആകാത്ത വികസനം നാടിന് ആവശ്യമില്ല. കെ റെയിലില്‍ പദ്ധതിയെ ഒരു നാട് മുഴുവന്‍ എതിര്‍ത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
Content Highlight: K Sudhakaran responds to contesting from Kannur in the assembly elections































