കണ്ണൂർ: ( www.truevisionnews.com) കണ്ണൂർ തയ്യിലിൽ കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസിൽ കുഞ്ഞിൻ്റെ അമ്മയായ ശരണ്യ കുറ്റക്കാരി. കൊലപാതക കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. രണ്ടാം പ്രതി ശരണ്യയുടെ സുഹൃത്ത് നിധിനെ വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിയാത്തതിനെ തുടർന്നാണ് രണ്ടാം പ്രതിയെ വെറുതെ വിട്ടത്.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ശരണ്യയുടെ വസ്ത്രത്തിൽ നിന്ന് കണ്ടെത്തിയ ഉപ്പുവെള്ളത്തിന്റെ അംശം കേസിൽ നിർണായക തെളിവായി. ബന്ധത്തിന്റെ പേരിൽ നിധിൻ കൊലപാതകത്തിന് നിർബന്ധിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി വിമർശിച്ചു. തെളിവുകൾ ശേഖരിക്കുന്നതിൽ അന്വേഷണ ഉദ്യോഗസ്ഥന് വീഴ്ചയുണ്ടായെന്നും കേസ് നടത്തിപ്പിൽ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചെന്നും കോടതി പറഞ്ഞു. പ്രോസിക്യൂട്ടർമാരുടെ നിയമനം രാഷ്ട്രീയ നിയമനം ആകാൻ പാടില്ലെന്നും കോടതി വിമർശിച്ചു.
2020 ഫെബ്രുവരി 17നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാമുകനൊപ്പം ജീവിക്കാൻ ഒന്നരവയസുളള മകൻ വിയാനെ കടൽ തീരത്തെ പാറക്കൂട്ടത്തിലെറിഞ്ഞ് അമ്മയായ ശരണ്യ കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അകന്നുകഴിഞ്ഞിരുന്ന ഭർത്താവ് പ്രണവിനെ കുടുക്കാനും ശരണ്യ പദ്ധതിയിട്ടിരുന്നു. വിചാരണയ്ക്കിടെ കോഴിക്കോട് വെച്ച് ശരണ്യ ആത്മഹത്യക്കും ശ്രമിച്ചിരുന്നു. കേസിൽ 47 സാക്ഷികളെയാണ് വിസ്തരിച്ചത്. മാസങ്ങൾ നീണ്ട വിചാരണക്ക് ശേഷമാണ് തളിപ്പറമ്പ് കോടതി വിധി പറഞ്ഞത്.
Content Highlight: Mother found guilty in Kannur child's murder, second accused acquitted




































