---
title: "വളയിട്ട കൈകളിലെ വലംപിരിശംഖ്...! കൗമാര പൂരത്തിന് തുടക്കമാകുമ്പോൾ, തങ്ക കിരീടത്തിന്റെ അധികമാരും അറിയാത്ത ചരിത്രമിങ്ങനെ.."
english_title: "State School Arts Festival, History of the Gold Cup"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/336367/state-school-arts-festival-history-of-the-gold-cup"
published_at: "2026-01-14T18:18:00+05:30"
category: "kerala-school-kalolsavam-2026"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69679105a9c31_gold.jpg"
keywords: []
---

# വളയിട്ട കൈകളിലെ വലംപിരിശംഖ്...! കൗമാര പൂരത്തിന് തുടക്കമാകുമ്പോൾ, തങ്ക കിരീടത്തിന്റെ അധികമാരും അറിയാത്ത ചരിത്രമിങ്ങനെ..

> **Lead Summary:** കേരള സ്‌കൂള്‍ കലോത്സവത്തില്‍ മത്സരത്തിന്റെ ദിനരാത്രങ്ങള്‍ ആരംഭിക്കുമ്പോൾ മത്സരാര്‍ഥികളും കാണികളും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ജേതാക്കള്‍ക്കൊപ്പം ആ സ്വര്‍ണ കീരീടത്തില്‍ ഒരു വട്ടം തൊടുക, ആ സ്വര്‍ണകപ്പിനെ മനം നിറയെ ഒന്നു കാണുക.

## Article Content

കേരള സ്‌കൂള്‍ കലോത്സവത്തില്‍ മത്സരത്തിന്റെ ദിനരാത്രങ്ങള്‍ ആരംഭിക്കുമ്പോൾ മത്സരാര്‍ഥികളും കാണികളും ഒരുപോലെ ആഗ്രഹിക്കുന്ന ഒരു കാര്യമുണ്ട്. ജേതാക്കള്‍ക്കൊപ്പം ആ സ്വര്‍ണ കീരീടത്തില്‍ ഒരു വട്ടം തൊടുക, ആ സ്വര്‍ണകപ്പിനെ മനം നിറയെ ഒന്നു കാണുക.

ആ ആഗ്രത്തിനു പിന്നില്‍ 101 തൂക്കം വരുന്ന കപ്പിന്റെ പ്രൗഢി തന്നെയാണ്. കേരള സ്‌കൂള്‍ കലോത്സവത്തില്‍ ജേതാക്കളാവുന്നവര്‍ക്ക് നൂറ്റിയൊന്ന് പവന്‍ തനിതങ്കത്തില്‍ തീര്‍ത്ത കിരീടമാണ് കൈമാറുന്നത്.

ഇത്തവണ ശക്തന്റെ മണ്ണില്‍ ആരാണ് സ്വര്‍ണ കപ്പുയര്‍ത്തുക എന്ന കാര്യമാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്. അത് നമുക്ക് കാത്തിരുന്ന് കാണാം. എന്നാല്‍ മറ്റൊരു കഥായുണ്ട് 101 പവന്‍ തൂക്കം വരുന്ന സ്വര്‍ണകപ്പിന്റെ കഥ, അധികമാര്‍ക്കും അറിയാത്ത കഥ.

1985 കൊച്ചിയില്‍ രജതജൂബിലി കലോത്സവം നടക്കുമ്പോള്‍ മത്സരങ്ങള്‍ കാണുവാന്‍ എത്തിയതായിരുന്നു മലയാളത്തിന്റെ പ്രിയകവി വൈലോപ്പള്ളി ശ്രീധര മേനോന്‍. അന്ന് അതേസമയത്ത് തന്നെ നെഹ്റു ട്രോഫി സ്വര്‍ണ്ണക്കപ്പിനുള്ള ഫുട്ബോളും കൊച്ചിയില്‍ നടക്കുന്നത്.

അവിടെ സ്വര്‍ണ്ണക്കപ്പിന് വേണ്ടിയുള്ള കാല്‍പ്പന്ത് ആവേശം മനസിലാക്കിയ വൈലോപ്പള്ളിയുടെ മനസില്‍ കലയ്ക്ക് വേണ്ടിയും ഒരു സ്വര്‍ണ്ണ കിരീടം വേണം എന്ന ചിന്ത ഉദിച്ചു. ഇത് അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബുമായി വൈലോപ്പള്ളി പങ്കുവച്ചു. കവിയുടെ ആശയം മന്ത്രിക്കും ബോധിച്ചു.

അടുത്തകൊല്ലം പക്ഷേ ഈ ആശയം നടപ്പിലായില്ല. തുടര്‍ന്ന് വിദ്യാഭ്യാസ രംഗത്ത് വ്യാപകമായ ഒരു സംഭാവന പിരിവ് തന്നെ നടന്നു. കപ്പിന്റെ രൂപകല്‍പ്പന നടത്തിയത് ചിത്രകാരനായ ചിറയന്‍കീഴ് ശ്രീധരനാണ്.

വിദ്യ, കല, നാദം എന്നിവയെ പ്രതിനിധികരിക്കുന്ന രീതിയിലായിരുന്ന സ്വര്‍ണ്ണകിരീടത്തിന്റെ രൂപകല്‍പ്പന. ഈട്ടിയില്‍ തീര്‍ത്ത പീഠത്തിന് മുകളില്‍ ഗ്രന്ഥവും അതിനുമേല്‍ വളയിട്ട കൈയ്യില്‍ വലംപിരിശംഖും ചിത്രീകരിച്ചതാണ് കലോത്സവ വിജയികള്‍ക്കുള്ള സ്വര്‍ണ്ണ കിരീടം.

18 ഇഞ്ച് നീളവും 12 ഇഞ്ച് വീതിയും ഉണ്ട് സ്വര്‍ണ്ണ കിരീടത്തിന്. 1987 ല്‍ പത്തനംതിട്ടയിലെ ഷാലിമാര്‍ ജ്വല്ലറിയാണ് ഈ കപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എടുത്തത്. പിന്നീട് കൊയമ്പത്തൂരിലെ മുത്തുസ്വാമി കോളനിയിലെ ടി വരദരാജനും, വി ദണ്ഡപാണിയും അടക്കം അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം എടുത്താണ് ഇത്തരത്തില്‍ ഒരു സ്വര്‍ണ്ണകിരീടം ഉണ്ടാക്കിയത്.

എന്നാല്‍ സ്വര്‍ണ്ണകിരീടം ആദ്യമായി ഏര്‍പ്പെടുത്തിയ 1987ലെ കോഴിക്കോട് കലോത്സവത്തില്‍ തന്നെ വിവാദമുണ്ടായി. വിദ്യഭ്യാസ മന്ത്രി ടി.എം.ജേക്കബിന്റെ പേര് അതില്‍ എഴുതിയതാണ് വിവാദമായത്.

1988 ല്‍ കൊല്ലത്ത് എത്തിയപ്പോള്‍ ഇത് മായിച്ചു കളഞ്ഞാണ് വിജയികള്‍ക്ക് കപ്പ് സമ്മാനിച്ചത്. 17 തവണ ഈ കപ്പ് നേടിയ കോഴിക്കോട് ആണ് ഏറ്റവും തവണ സ്വര്‍ണ്ണകിരീടം കൊണ്ടുപോയത്.

അതില്‍ തന്നെ അമ്പതാം കലോത്സവത്തിന്റെ സമയത്ത് പിടിവലിയില്‍ കപ്പ് ഒടിഞ്ഞതും കോഴിക്കോട് വച്ച് തന്നെ. ഇപ്പോഴും ഒരു ജില്ലാടീമിന് കിരീടം ലഭിച്ചാല്‍ അത് ഒരു ദിവസം മാത്രമേ ആ ടീമിന് കൂടെ ഉണ്ടാകൂ. പിന്നീട് ജേതാക്കളായ ജില്ലയുടെ ട്രഷറിയില്‍ അത് സൂക്ഷിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/336367/state-school-arts-festival-history-of-the-gold-cup)