പാലക്കാട്: ( www.truevisionnews.com ) പാലക്കാട് ഡിസിസി ഓഫീസിന് മുന്നിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പരാതി നൽകി ഡിസിസി അധ്യക്ഷൻ എ തങ്കപ്പൻ. കോൺഗ്രസ് പാർട്ടിയെയും ജില്ലാ പ്രസിഡൻ്റിനെയും സമൂഹമധ്യത്തിൽ വ്യക്തിഹത്യ നടത്തുക എന്ന ലക്ഷ്യത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്റർ പതിച്ച സാമൂഹ്യവിരുദ്ധർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ പറയുന്നു. എസ്പിക്കാണ് ഡിസിസി അധ്യക്ഷൻ പരാതി നൽകിയത്.
വസ്തുവിരുദ്ധമായ കാര്യങ്ങളാണ് പോസ്റ്ററിലുള്ളത്. എതിർ രാഷ്ട്രീയ ചേരിയിലുള്ളവരാണ് പോസ്റ്ററുകൾക്ക് പിന്നിൽ. രാഷ്ട്രീയ ഗുഢാലോചനയും സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് കോൺഗ്രസിനേയും പാർട്ടി പ്രസിഡൻ്റിനേയും അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നവരെ കണ്ടെത്തണമെന്നും നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പാർട്ടി ഓഫീസിന് വേണ്ടി വാങ്ങിയ സ്ഥലം മറിച്ചു വിറ്റ തങ്കപ്പനെ പുറത്താക്കുക എന്നും സ്വന്തം ഭാര്യ പോലും വോട്ടു ചെയ്യാത്ത തങ്കപ്പനെ പാലക്കാടിന് വേണ്ടെന്നുമാണ് പോസ്റ്ററിൽ പറയുന്നത്.
നേരത്തെയും തങ്കപ്പനെതിരെ പോസ്റ്ററുകൾ ഉയർന്നിരുന്നു. വണ്ടാഴി പഞ്ചായത്തിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയായിരുന്നു പോസ്റ്ററുകൾ. സ്ഥാനാർഥികളെ നിർത്തുന്നതിൽ ഡിസിസി പ്രസിഡൻ്റ് പണം വാങ്ങിയെന്നും സ്ഥാനാർഥികൾ നാലാം സ്ഥാനത്തായെന്നുമായിരുന്നു ആരോപണം. എ. തങ്കപ്പൻ രാജിവയ്ക്കണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.
Content Highlight: congress files complaint against palakkad dcc president a thankappan over poster



























.jpeg)







