---
title: "‘വീഴ്ച ബോധ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല; കുടുംബം അനാധമായിപോയി', കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വേണുവിന്റെ ഭാര്യ"
english_title: "family against government over venus death"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/335443/family-against-government-over-venus-death"
published_at: "2026-01-09T10:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/696087969680b_venu_death.jpg"
keywords: []
---

# ‘വീഴ്ച ബോധ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല; കുടുംബം അനാധമായിപോയി', കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വേണുവിന്റെ ഭാര്യ

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സര്‍ക്കാരിനെതിരെ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബം. സര്‍ക്കാര്‍ നെറികേട് കാണിക്കുകയാണെന്നും വേണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും ഭാര്യ സിന്ധു ആവശ്യപ്പെട്ടു.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) **സര്‍ക്കാരിനെതിരെ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ കുടുംബം. സര്‍ക്കാര്‍ നെറികേട് കാണിക്കുകയാണെന്നും വേണുവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്നും ഭാര്യ സിന്ധു ആവശ്യപ്പെട്ടു.

വേണു ചികിത്സ കിട്ടാതെയാണ് മരിച്ചത്. ഡിഎംഇ റിപ്പോര്‍ട്ട് നൂറ് ശതമാനം ശരിയാണെന്നും പറഞ്ഞ സിന്ധു ഉത്തരവാദികള്‍ക്കെതിരെ നടപടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് മുന്നറിയിപ്പും നല്‍കി. തനിക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. കുടുംബം അനാധമായിപോയി. കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും വേണുവിന്റെ ഭാര്യ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ഡിഎംഇ റിപ്പോര്‍ട്ടില്‍ വേണുവിന്റെ ചികിത്സയില്‍ തുടക്കം മുതല്‍ അനാസ്ഥയുണ്ടായെന്ന് കണ്ടെത്തിയിരുന്നു. ചവറ സിഎച്ച്‌സി മുതല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വരെ അനാസ്ഥ ഉണ്ടായെന്നാണ് ഡിഎംഇ റിപ്പോര്‍ട്ട്. കൊല്ലത്തെ ആശുപത്രികളില്‍ രോഗം കണ്ടെത്താനായില്ലെന്നും അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

കൊല്ലം ജില്ലാ ആശുപത്രിയില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു. കാത്ത് ലാബ് മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാത്തത് തിരിച്ചടിയായി. കാര്‍ഡിയോളജി വിഭാഗത്തില്‍ വേണ്ടത്ര ജീവനക്കാരുണ്ടായിരുന്നില്ല. മെഡിക്കല്‍ കോളേജിലേക്കുള്ള റഫറലും യാത്രയും വൈകിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ചികിത്സ പിഴവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഐസിയുവില്‍ പ്രവേശിപ്പിച്ചില്ല. മെഡിക്കല്‍ വാര്‍ഡിലാണ് രോഗിയെ പ്രവേശിപ്പിച്ചത്. ഇവിടെ ചികിത്സ കിട്ടാന്‍ വൈകി. ആന്‍ജിയോപ്ലാസ്റ്റി നടത്താമെന്ന് ബന്ധുക്കളോട് നിര്‍ദേശിച്ചെങ്കിലും ഫയലില്‍ രേഖപ്പെടുത്തിയില്ല. വീല്‍ചെയറില്‍ വേണുവിനെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടിയ ഭാര്യയെ മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ സഹായിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം, ഗുരുതര വീഴച്ച കണ്ടെത്തിയിട്ടുണ്ട് ജീവനക്കാര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശയില്ല. കൂട്ടിരുപ്പുകാര്‍ക്ക് മനസിലാകുന്ന ഭാഷയില്‍ കാര്യങ്ങള്‍ പറയണമെന്നും മെഡിക്കല്‍ കോളേജിലെ ജീവനക്കാര്‍ രോഗികളോട് കൂടുതല്‍ നന്നായി പെരുമാറണമെന്നും നിര്‍ദേശമുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/335443/family-against-government-over-venus-death)