പാലക്കാട്: ( www.truevisionnews.com ) സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ അജയകുമാറിന് മാനസിക വിഭ്രാന്തിയെന്ന് സിപിഐ പാലക്കാട് ജില്ലാ സെക്രട്ടറി സുമലത മോഹന്‍ദാസ്. നിലവാരം കുറഞ്ഞ പ്രസ്താവനയാണ് അജയകുമാർ നടത്തിയത്. സിപിഎം ജില്ലാ നേതൃത്വം അജയകുമാറിനെ തിരുത്തുകയും നിയന്ത്രിക്കുകയും വേണമെന്നും സുമലത ആവശ്യപ്പെട്ടു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ തകർക്കുന്ന പ്രസ്താവനയാണ് അജയകുമാർ നടത്തിയതെന്ന് സുമലത വിമർശിച്ചു. അജയകുമാർ രണ്ട് തവണ എംപിയായത് സിപിഐയുടെ വോട്ട് കൂടി കിട്ടിയിട്ടാണെന്ന് മറന്നുപോകരുതെന്നും സുമലത പ്രതികരിച്ചു. അദ്ദേഹത്തിന് മാനസിക വിഭ്രാന്തിയാണെന്നാണ് തോന്നുന്നത്. സിപിഎമ്മിന്‍റെ ജില്ലാ നേതൃത്വമാണ് തടയിടേണ്ടതെന്നും സുമലത പറഞ്ഞു.
ബിനോയ് വിശ്വം രാജ്യത്തെ അറിയപ്പെടുന്ന നേതാവാണ്. 100 വര്‍ഷം പാരമ്പര്യമുള്ള പാര്‍ട്ടിയാണ് സിപിഐ. ആ പാരമ്പര്യം സിപിഎമ്മിന് പറയാനാകില്ലല്ലോ. പ്രാദേശിക പ്രശ്‌നത്തിന്‍റെ പേരിൽ സംസ്ഥാന സെക്രട്ടറിയെ അപമാനിച്ച് സംസാരിച്ചത് നിലവാരമില്ലായ്മയാണ്. ഈ വിഷയം എല്‍ഡിഎഫ് യോഗത്തില്‍ ഉന്നയിക്കുമെന്നും സുമലത പറഞ്ഞു.
ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നു എന്നാണ് അജയകുമാര്‍ പറഞ്ഞത്. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയിലാണ് സിപിഐക്കാർ എന്നും അജയകുമാര്‍ പരിഹസിച്ചു. സിപിഎം - സിപിഐ പോര് തുടരുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരില്‍ പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അജയകുമാര്‍.
തോറ്റാല്‍ പൂർണ ഉത്തരവാദിത്വം സിപിഎമ്മിനും ജയിച്ചാല്‍ ക്രെഡിറ്റ് മുഴുവന്‍ സിപിഐക്കും എന്നാണ് സിപിഐ സമീപനം. കേവലം അഞ്ച് ശതമാനം വോട്ട് മാത്രമേ കേരളത്തിൽ സിപിഐക്കുള്ളൂ. ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് നിന്ന് സിപിഐക്ക് ജയിക്കാന്‍ കഴിയില്ല. എവിടെയെങ്കിലും നാല് സിപിഐക്കാര്‍ ഉണ്ടെങ്കില്‍ അഞ്ച് സീറ്റ് ചോദിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എന്നും അജയകുമാര്‍ കുറ്റപ്പെടുത്തി.
Content Highlight: CPI Palakkad District Secretary Sumalatha Mohandas has strongly criticized CPM District Secretariat member S Ajayakumar.






























.jpeg)





