കണ്ണൂർ: ( www.truevisionnews.com ) രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാൻ ഒരു ദിനം ബാക്കി നിൽക്കെ സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. ചൊക്ലി ഗ്രാമ പഞ്ചായിലെ യുഡിഎഫ് സ്ഥാനാർഥിയെയാണ് കാണാതായതായി ആരോപണം ഉയർന്നിരിക്കുന്നത്.
പത്രികാസമർപ്പണം മുതൽ വീടുകയറിയും മറ്റും സജീവമായിരുന്ന സ്ഥാനാർഥിയാണ് മൂന്നുദിവസമായി കാണാതായിരുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ സൈറ്റിൽ നൽകിയിരിക്കുന്ന ഫോൺനമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചങ്കിലും 'കോളുകൾ സ്വീകരിക്കുന്നില്ല' എന്ന മറുപടിയാണ് ലഭിക്കുന്നത്.
ശക്തമായ പോരാട്ടം നടക്കുന്ന വാർഡിലെ വോട്ട് ഭിന്നിപ്പിക്കുന്നതിന് സിപിഎം നടത്തുന്ന നാടകമാണിതെന്നും സ്ഥാനാർഥിയെ അവർ ഒളിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നും യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ അഡ്വ. സി.ജി. അരുൺ, കൺവീനർ പി.കെ. യൂസഫ് എന്നിവർ ആരോപിച്ചു.
വിഷയത്തിൽ ഇടതുമുന്നണിക്ക് പങ്കില്ലെന്നും സ്ഥാനാർഥിയുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് വിവാദമുയർത്തുന്നത് ശരിയല്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി ടി. ജയേഷ് പ്രതികരിച്ചു. സ്ഥാനാർഥിയെ പാർട്ടി ഒളിപ്പിച്ചെന്നാണ് കരുതുന്നതെങ്കിൽ അതുസംബന്ധിച്ച് പോലീസിൽ പരാതി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Allegations that the UDF candidate is missing in Kannur



































