തൃശൂർ: ( www.truevisionnews.com) കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. പീലാര്‍മുഴി തെക്കൂടന്‍ വീട്ടില്‍ സുബ്രന്‍(75)ആണ് മരിച്ചത്. ചായ്പന്‍കുഴി പീലാര്‍മുഴിയില്‍ തിങ്കള്‍ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം.
വീട്ടില്‍ നിന്നും മുന്നൂറ് മീറ്ററോളം അകലെയുള്ള കടയില്‍ ചായ കുടിക്കാൻ പോകുന്ന വഴിയാണ് അപ്രതീക്ഷിതമായി കാട്ടാന ആക്രമണുണ്ടായത്. തോട്ടം തൊഴിലാളിയായ ഗിരീഷിനെ കാട്ടാന ഓടിക്കുന്നതിനിടെയാണ് കാട്ടാന സുബ്രന്റെ നേരെ തിരിഞ്ഞത്. ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ സുബ്രന്റെ ദേഹത്ത് ആന ചവിട്ടുകയും മറിച്ചിടുകയും ചെയ്തു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് റോഡില്‍ കിടന്ന സുബ്രനെ ഫോറസ്റ്റ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. യാത്രാമദ്ധ്യേ മരണം സംഭവിക്കുകയും ചെയ്തു.
താലൂക്ക് ആശുപത്രിയില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധം നടത്തി. നിരവധി പേര്‍ ആശുപത്രി പരിസരത്ത് തടിച്ചുകൂടി. പോലീസെത്തിയാണ് നിയന്ത്രണവിധേയമാക്കിയത്. ശാരദയാണ് മരിച്ച സുബ്രന്റെ ഭാര്യ. മക്കള്‍: ജിനീഷ്, ജിഷ. മരുമക്കള്‍: രേവതി, സുരേഷ്.
Content Highlight: Wild elephant attack, elderly man dies tragically




































